Monday, September 28, 2020

മാറുന്ന സിനിമ കാഴ്ചകള്‍

 

സിനിമ കാഴ്ചകള്‍ എല്ലാ കാലത്തും ഏവര്‍ക്കും പ്രിയങ്കരങ്ങളാണ്.സിനിമ തിരശ്ശീലയില്‍ സ്യഷ്ടിക്കുന്ന മായിക ലോകത്തില്‍ ഭ്രമിച്ച് ജീവിതം തന്നെ പെരുവഴിയിലായവര്‍ അനേകമുണ്ട്.എങ്കിലും ഇന്നും,എന്നും ആ മായിക കാഴ്ചകള്‍ക്ക് പിന്നാലെ ഭ്രമിച്ച് നടക്കുന്നു നാമെല്ലാരും .അവിടെയാണ് ഏറ്റവും ഒടിവില്‍ കണ്ട സിനിമ ശരിക്കും അത്ഭുതപ്പെടുന്നത് .കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സാമൂഹിക അകലം പാലിച്ചും സ്വയം അടച്ചു പൂട്ടലിന് വിധേയമായി ജീവിക്കുമ്പോള്‍ ,അനേകരുടെ പങ്കാളിത്വവും അദ്ധ്യാനവും ആവശ്യമുള്ള സിനിമ നിര്‍മ്മാണം  അസംഭവ്യമാണ് എന്ന എല്ലാവര്‍ക്കും അറിയാം .എന്നാല്‍ ഇന്ന് നമ്മുക്ക് ജീവിതത്തില്‍ ഒഴിച്ച് കൂടാനാകത്ത മൊബൈല്‍ ഫോണിന്റെ അപാര  സാധ്യത ഉപയോഗപ്പെടുത്തി ഒരു സിനിമ നിര്‍മ്മാണം ഈ പ്രതേക കാലഘട്ടതെ വെല്ലുവിളിക്കുന്നത് തന്നെയാണ്.അവിടെയാണ് c u soon എന്ന പൂണ്ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമ പ്രസക്തമാവുന്നത്.സിനിമ എന്ന കല സമൂഹത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ട് അനേക കാലമായിയെങ്കിലും ഒരു സാധാരണ സിനിമാ കാഴ്ചക്കരന് അതിന്റെ ചിത്രീകരണം മുതല്‍ റീലിസ് വരെ എല്ലാം ഇന്നും അത്ഭുതം തന്നെയാണ്,നഗരഗ്രാമ വ്യത്യാസമില്ലാതെ,എവിടെയേങ്കിലും ഒരു സിനിമയുടെ ചിത്രീകരണം നടക്കുവെങ്കില്‍ അതിന് അടുത്ത് കൂടി എത്ര തിരക്കിട്ട് കടന്നു പോകുന്ന ഏതോരാള്‍ക്കും അല്പ സമയം അവിടെ ഒന്ന് നിന്ന് നോക്കാതെ കടന്ന് പോകാന്‍ കഴിയില്ല.തിരശ്ശീലയില്‍ കാണുന്ന മായികത നിര്‍മ്മിച്ചെടുക്കുന്നതിന്റെ പച്ചയായ കാഴ്ച കാണാന്‍ സിനിമയെ ഇഷ്ടപ്പെടുന്ന ഏതോരാളും ആഗ്രഹിക്കും,അതിന്റെ സങ്കേതികത്വം അറിയാനുള്ള ആഗ്രഹവും തങ്ങളുടെ ഇഷ്ട താരങ്ങളെ നേരില്‍ കാണുന്നതിനുള്ള ആകാംക്ഷയും എല്ലാം ഇതിന് കാരണമാണ്.സിനിമ ചിത്രീകരണം ഏറെ ആളുകളുടെ പങ്കാളിത്വവും ഏറെ സ്ഥലസൌകര്യവും ആവശ്യപ്പെടുന്ന സംഗതിയാണ്. അത് ഈ കാലത്ത ഒട്ടും നടക്കാത്ത കാര്യമാണ്.എന്നാല്‍ ഈ  പ്രതികൂല കാലത്തെ അനുകൂലമാക്കാനുള്ള കാലാകാരന്റെ പരീക്ഷണ സ്വഭാവമാണ് ഈ സിനിമയുടെ പിറവിക്ക് പിന്നില്‍.

സിനിമ തീയറ്ററിന് മുന്നില്‍ ക്യൂ നിന്ന് (ചിലപ്പോള്‍ മണിക്കൂറുള്‍ക്ക് മുമ്പ് തന്നെ ആ ക്യൂവില്‍‍ എത്തിപ്പെടുവാന്‍ തീയറ്ററിന്റെ പരിസരത്ത് ചുറ്റികറങ്ങിയവരും)മുറിച്ച് വാങ്ങുന്ന മഞ്ഞയും പച്ചയും,ചുവപ്പും നിറത്തിലുള്ള ടിക്കറ്റുമായി ഒരു പാളി മാത്രം തുറക്കുന്ന വാതിലിനു മുന്നില്‍ എന്റെ അനുവാദമില്ലാതെ ഒരുത്തനും സിനിമ കാണില്ല എന്ന മുഖഭാവത്തോടെ നില്‍ക്കുന്നയാളുടെ നേരെ താന്‍ മണിക്കൂറുകള്‍ മല്ലടിച്ച് വാങ്ങിയ ടിക്കറ്റ്  വച്ചു നീട്ടി യാതോരു ദാക്ഷ്യണ്യവുമില്ലാതെ അയാള് രണ്ടായി കീറി മുറിച്ച ടിക്കറ്റിന്റെ ഒരു പകുതിയുമായി തീയറ്ററിനുള്ളിലെ ശീതളിമയില്‍ സ്വസ്ഥമായിരുന്ന് തന്റെ ഇഷ്ട സിനിമ കാണാനുള്ള ആകാംക്ഷയും, അതില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന അനുഭൂതിയും ,വീട്ടിനുള്ളില്‍ അല്ലെങ്കില്‍ തനിക്ക്  സ്വസ്ഥമെന്ന് തോന്നുന്ന എവിടെയും ഇരുന്ന് സ്വന്തം കൈഫോണില്‍ ലഭ്യമാകുന്ന കാലത്തില്‍ എത്തുമ്പോള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക് മുന്നില്‍ നമ്മള്‍ അത്ഭുതപരതന്ത്രരായേ പറ്റു. amazon primeല്‍ അക്കൌണ്ടെടുത്ത് സ്വന്തം ഫോണില്‍ സ്വന്തം മുറിയിലിരുന്ന് c u soon കണ്ട് തീര്‍ന്നപ്പോള്‍ മനസ്സിലൂടെ കടന്ന് പോയത് എന്റെ സിനിമ കാഴ്ചയുടെ പിന്നിട്ട വഴികളാണ്.നഗരത്തിലെ പ്രധാന സിനിമ തീയറ്ററുകളുമായി ചെറുപ്പത്തില്‍ താമസിച്ചിരുന്ന തറവാട്ടു വീട്ടില്‍ നിന്ന് 5 മിനിട്ടിന്റെ ദൂരമെ ഉണ്ടായിരുന്നുള്ളു എങ്കിലും തീയറ്ററില്‍ പോയി ഏറെ സിനിമ ഒന്നും കണ്ടതായി ഓര്‍ക്കുന്നില്ല.ചെറിയ ക്ളാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ ഒരു ദിവസം അമ്മുവിന്റെ ആട്ടിന്റെ കുട്ടി എന്ന സിനിമയുടെ പ്രദര്‍ശനം ടിക്കറ്റ് വച്ച് നടത്തിയിരുന്നു.രണ്ടോ മൂന്നോ ക്ളാസ് മുറികള്‍ ഒന്നിച്ചാക്കി ജനാലകളും വാതിലുകളും അടച്ചിട്ട് ഒരു വാതിലൂടെ ടിക്കറ്റ് എടുത്ത കുട്ടികളെ മാത്രം കടത്തി വിടുമ്പോള്‍ ,ടിക്കറ്റ് എടുക്കാനുള്ള കാശ് ഇല്ലാതെ ആ പരിസരത്ത് കുറച്ച് നേരം കറങ്ങി തിരികെ വീട്ടിലെക്ക പോകെണ്ടി വന്നതും ,സിനിമ ഓര്‍മ്മയാണ്.വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ഒപ്പം വല്ലപ്പോഴും തീയറ്ററില്‍ പോയി സിനിമ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും, ആ കാലത്ത് സിനിമ കാഴ്ച ഒരു ഹരമായി വളര്‍ന്നിരുന്നില്ല ,ഒരു പക്ഷേ സിനിമ കാണുന്നതിനുള്ള ജീവിത സാഹചര്യ പരിമിതി തന്നെയാകും അതിന് കാരണം.മുതിര്‍ന്ന ക്ലാസുകളിലെക്ക് കടന്നപ്പോഴും സ്കളില്‍ വല്ലപ്പോഴും പ്രദര്‍ശിപ്പിച്ചിരുന്ന  സിനിമകല്‍ കാണാന്‍ കഴിഞ്ഞിരുന്നു, തൊണ്ണൂറുകളില്‍ പത്താംക്ളാസ് പഠനത്തിന് ശേഷം കൂട്ടുകാരുമൊത്ത് തീയറ്ററില്‍ പോയി സിനിമ കാണുന്നതിനുള്ള സ്വാതന്ത്രം ലഭിക്കുന്നത് ,അങ്ങനെ കണ്ട ആദ്യ സിനിമയുടെ പേര് ഓര്‍മ്മയില്ലെങ്കിലും ജീവിതത്തില്‍  ആസ്വദിച്ചുള്ള ആദ്യ സിനിമ കാഴ്ച  അതായിരുന്നു എന്ന് പറയാം .ആ കാലത്താണ് ഒരു ടെലിവിഷന്‍ വീട്ടില്‍ എത്തുന്നത് അതോടെ ഞായറാഴ്ച പടങ്ങളുടെ സ്വിരം കാഴ്ചകാരനായി ഞാനും.അന്ന് പരിമിതമായ വീടുകളില്‍ മാത്രമാണ് ടെലിവിഷന്‍ ഉണ്ടായിരുന്നത്.അവിടങ്ങളില്‍ ഞായറാഴ്ചകളില്‍ സിനിമ കാണുന്നത് ഇന്നത്തെ പോലെ വീട്ടുകാര്‍ തനിച്ചായിരുന്നില്ല.വീട്ടില്‍ ടെലിവിഷന്‍ ഇല്ലാതിരുന്ന സമീപത്തെ ആളുകളും എത്തുമായിരുന്നു അത് ചിലപ്പോള്‍ നല്ലൊരു ആള്‍കൂട്ടമാകൂം, ആള്‍കൂട്ടത്തിനിടയില്‍  സ്വഭാവികമായി ഉണ്ടാകുന്ന എല്ലാ അസ്വസ്ഥകളും ഇവിടെയും ഉണ്ടാകും എന്നാല്‍ അത് ഒരിക്കലും ഒരു സംഘര്‍ഷത്തിലെക്ക് കടന്നിട്ടില്ല എങ്കിലും ഇരിക്കാനുള്ള പരിമിതികളില്‍പ്പെട്ട ആ വീട്ടിലെ ഒന്ന് രണ്ട് കസേരകള്‍ ടീപോയ്കളും ഒക്കെ  ഒടിയുന്നതും സിനിമ കാഴ്ചയുടെ ഓര്‍മ്മകളാണ്.

കോളെജില്‍ പ്രീ ‍ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് പ്രമുഖ താരങ്ങളുടെ സിനിമകളുടെ റിലീസ് ദിവസം തന്നെ കാണാന്‍  പോകുന്നത്,അത് യുദ്ധങ്ങളില്‍ പങ്കേടുക്കുന്നതിന് തുല്യമാണ്.ടിക്കറ്റ് കൊടുക്കുന്നതിന് മണിക്കൂകള്‍ക്ക് മുമ്പ് തന്നെ തീയറ്ററിന്റെ പരിസരം നിറഞ്ഞിരിക്കും,ചെറുപ്പക്കാരായിരിക്കും അതിലധികവും .കോളേജില്‍ നിന്നും,അന്ന് സുലഭമയിരുന്ന പാരലല്‍ കോളേജുകളില്‍ നിന്നും ക്ളാസ് കട്ട് ചെയ്ത് എത്തുന്നവര്‍,തിയറ്റര്‍ ഗെറ്റ് തുറക്കുമ്പോള്‍ പഴയ രാജഭരണ കാലം പശ്ചാതലമായുള്ള സിനിമകളിലെ യുദ്ധ രംഗത്തെ ഓര്‍മ്മിപ്പിക്കുന്ന പോലെ ഒരു ഓട്ടമാണ്,ടിക്കറ്റ് കൌണ്ടറിലെ ആ ഇടുങ്ങിയ ഇടനാഴികയില്‍ ആദ്യം സ്ഥാനം പിടിക്കുവാന്‍,കൂട്ടത്തില്‍ മിടുക്കന്മാര്‍ മുന്നിലെത്തുന്നു.ആ ഇടുങ്ങിയ സ്ഥലത്ത് തിക്കി തിരക്കി വിയര്‍ത്ത് കുളിച്ച് ഒച്ചയും ബഹളവുമായി നില്‍ക്കുമ്പോള്‍ അതാ ബഹുവര്‍ണ്ണത്തിലുള്ള ടിക്കറ്റുകള്‍ കൈയ്യില്‍ പിടിച്ച് തീയറ്ററിലെ ജീവനക്കാരന്റെ ഗമയിലുള്ള വരവ്,അത് ഒന്ന് കാണേണ്ടതു തന്നെയാണ്, ഇനിയും ഏതാനും മണിക്കൂറുകള്‍ താനാണ് ഇവിടുത്തെ നായകന്‍ എന്ന ആ മുഖഭാവം .ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ക്യൂവിലെ ചില അതിവിരുതന്മാര്‍ ഒരു ഉന്തുണ്ട് ആ ഉന്തില്‍ അവരില്‍ ചിലര്‍ പിന്നെയും മുന്നിലെത്തും,മിടുക്കന്മാരായി അവര്‍ ടിക്കറ്റ് കൈയ്യില്‍ വാങ്ങുമ്പോള്‍ യുദ്ധം ജയിച്ച പ്രതീതിയാണ് ആ മുഖത്ത്.പിന്നെ ഉള്ളിലെ ശീതളിമയിലെക്ക് രണ്ട് രണ്ടര മണിക്കൂര്‍ ആ മായിക ലോകത്താണ് പിന്നെ.ഇങ്ങനെ പ്രിഡിഗ്രി കാലത്ത് ഞാന്‍ കണ്ട ഒരു സിനിമയാണ് കടത്തനാടന്‍ അമ്പാടി,റീലിസ് ദിവസമോ അതിനടുത്ത ദിവസമോ ഇതു പോലെ ഒരു യുദ്ധം ജയിച്ച്  ആ സിനിമ കണ്ടു.പിന്നിട് ഒരിക്കലും ആ സഹസത്തിന് മുതിര്‍ന്നിട്ടില്ല.അങ്ങനെ ഒരു യുദ്ധത്തിന് കെല്പില്ല് എന്ന തിരിച്ചറിവ് അതില്‍ നിന്ന് പിന്‍ന്തിരിപ്പിച്ചു .അതു കൊണ്ട് പഠനക്കാലത്ത് ഇറങ്ങിയ എല്ലാ ഹിറ്റ് സിനിമകളും റീലിസിന് ശേഷം തിരക്ക് കുറഞ്ഞതിന് ശേഷമാണ് കണ്ടത് .ആ കാലത്ത് ഒരു സാംസ്കാരിക സംഘടന അന്ന് രാജ്യത്ത് ശ്രദ്ധ ആകര്‍ഷിച്ച ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്ന പരിപാടി ഇട്ടു,ആനന്ദ് പഡ്വര്‍ദ്ധന്റെ പിതാവും,പുത്രനും വിശുദ്ധ യുദ്ധവും എന്ന ഡോക്യുമെന്ററി ആയിരുന്നു അത് .അതിനോട് സഹകരിച്ച സുഹൃത്തിനോപ്പം ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ആവശ്യമായ ടി.വിയും വി.സി.ആറും വാടകയ്ക്ക് എടുക്കുന്നതിന് ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള കടയിലെക്കുള്ള യാത്രയും രണ്ടു പേരേ ചേര്‍ന്ന് എടുക്കെണ്ട അത്ര വലിപ്പമുള്ള ടി.വിയും വിസിആറുമായി നഗരത്തിലെ ഒരു ചെറിയ ഹാളില്‍ ഏകദേശം പത്ത് പതിനഞ്ച് ആളുകള്‍ രാജ്യത്ത്  വര്‍ഗ്ഗീയ ഫാസിസം വളരുന്നത് പ്രമേയമായിട്ടുള്ള ആ ചിത്രം ആതീവ ഗൌരവത്തോടെ കണുകയും 120 മിനിറ്റുള്ള ആ ചിത്രം കണ്ടു തീര്‍ന്നതിനു  ശേഷം വര്‍ഗ്ഗീയ ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച ചെയ്തതും മറക്കാനാവാത്ത ഒരു സിനിമ അനുഭവമാണ്.ഇന്ന് ഏതോരു ഡോക്യുമെന്ററിയും ഇന്‍റ്റര്‍നെറ്റിന്റെ വിശാലതയില്‍ ലഭ്യമാകുന്ന കാലത്ത് ഈ പഴയ കാഴ്ചഒര്‍മ്മ എത്രമാത്രം സംതൃപ്തിതരുന്ന രാഷ്ടിയ പ്രവൃത്തനമാണ്,അത് പുതിയ കാലത്തിന്റെ കാഴ്ചക്കാര്‍ക്ക് ഒരു പക്ഷേ മനസ്സിലായി എന്ന് വരില്ല.അതു പോലെ തന്നെയാണ് ചിത്രകാരനായ സുഹൃത്ത് റോയിച്ചനും ശ്രീനിവാസനും കിട്ടിയ ചാപ്ളിന്‍ സിനിമകളുടെ സിഡികള്‍ കണുവാന്‍  ടി.വി.യും വി.സി.ഡിഉും സങ്കടിപ്പിക്കാന്‍ സുദീപിന്റെ ബൈക്കിന്റെ പിറകില്‍ ഒരു പത്ത് കിലോമീറ്റര്‍ യാത്ര ചെയ്ത അനുഭവും,റോയിച്ചനും ശ്രീനിവാസനും താമസിച്ചിരുന്ന വീട്ടില്‍ സിനിമ കാഴ്ചക്കും ചര്‍ച്ചകള്‍ക്കുമായി നിരവധി സുഹൃത്തുകളെ വിളിച്ചിരുന്നെങ്കിലും പലരും എത്തിയില്ല,അതു മാത്രമല്ല എന്തോക്കെയോ സാങ്കേതിക തകരാറുകള്‍ മുലം വി.സി.ഡി പ്രവര്‍ത്തിച്ചുമില്ല ആ ദരിദ്ര കാലത്ത് നല്ലോരു തുക വാടക കൊടുക്കെണ്ടി വന്നത് മാത്രം മിച്ചം .ഇതോക്കെ സിനിമയുടെ തീയറ്റര്‍ കാഴ്ചയില്‍ നിന്ന വ്യത്യസ്ഥമായ അനുഭവങ്ങളാണ്.ദര്‍ശന ഫിലിം സൊസെറ്റിയില്‍ ലോക ക്ളാസിക്ക് സിനിമകളുടെ പ്രദര്‍ശനം തുടങ്ങിയത് തൊണ്ണൂറുകളുടെ പകുതിയോടെ ആണ് .ആ  കാലത്ത് ഫിലിം ഫെസ്റ്റിവലില്‍ പങ്കേടുക്കുക എന്നത് ആലോചിക്കാന്‍ പറ്റാത്ത കാര്യമാണ്,തിയറ്ററിന്റെ ശീതളിമ ഇല്ലത്ത ഹാളില്‍ ഇരുമ്പ് കസേരയിലിരുന്ന് ലോകസിനിമയിലെ മഹാന്‍മാരുടെ രചനകള്‍ കാണുക എന്നത് അന്ന് ലഭിച്ച ഭാഗ്യമാണ് .നിരവധി സിനിമകള്‍ എല്ലാം ലോക ക്ളാസിക്ക് സിനിമകളായിരുന്ന,വൈകുന്നേരം അഞ്ചരക്ക് തുടങ്ങുന്ന ആ പ്രദര്‍ശനത്തില്‍ കാണിച്ചിരുന്നത് എല്ലാം. ആക്കാലത്ത് കോട്ടയം താവളമാക്കിയ എല്ലാ സാംസ്കാരിക പ്രവൃത്തകരുടെയും സാനിധ്യം അവിടെ ഉണ്ടാകും,അവരില്‍ പലരെയും പരിചയമാകുന്നത് അവിടെ വച്ചാണ്.സിനിമ തീരുമ്പോള്‍ രാത്രി ഒന്‍പത് മണിയാകും,അവസാന ബസ്സ് ഒന്‍പതരക്കാണ്.പിന്നെ ഒരു ഓട്ടമാണ് ആ ഓട്ടത്തില്‍ ശാസ്തി റോഡ് കയറ്റം അനായസേന ഓടി കയറും.ഈ ബസ്സ് പോയാല്‍ പിന്നെ നടന്ന് വേണം  വീട്ടില്‍ പോകാന്‍ അല്ലേങ്കില്‍ ഓട്ടോ പിടിക്കണം.ഒറ്റക്ക് ആറ് എഴ്ക കിലോമീറ്റര്‍ നടക്കാനുള്ള ഭയവും,ഓട്ടോ പിടിക്കാനുള്ള പണമില്ലായ്മയും ഈ ഓട്ടത്തിന് പ്രയരിപ്പിക്കുന്നു.പിന്നെ പലപ്പൊഴായി മിച്ചം വച്ച അന്‍പത് രൂപ സിനിമ പ്രദര്‍ശനമുള്ള ദിവസം പോക്കറ്റില്‍ സൂക്ഷിച്ചു ഓട്ടോ കൂലിക്കായി,അപ്പോള്‍ ബസ്സ് കിട്ടിയില്ലെങ്കിലും ഓട്ടോ പിടിക്കാനുള്ള ധൈര്യമായി, അതോടെ ഓട്ടത്തിന്റെ സ്പീഡ് അല്പം കുറഞ്ഞ.അന്ന് കൂടെ സിനിമ കാണുവാനുണ്ടായിരുന്ന സുഹൃത്തുകളില്‍ മനോജ് കുറൂറിന് മാത്രമാണ് ഇരുചക്ര വാഹനം ഉണ്ടായിരുന്നത്.ഒരിക്കല്‍ സിനിമ തീര്‍ന്നപ്പോള്‍ ബസ്സ് പോകുന്ന സമയമായി,ഓട്ടോ പിടിക്കാനുള്ള കാശുമില്ല.അന്ന് മനോജ് ബൈക്കില്‍ രാത്രിയില്‍ ദീര്‍ഘദൂരെ ഓടിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി വച്ച് വീടിന് അടുത്ത് വരെ കൊണ്ടു വിട്ടു, പക്ഷേ ആ സിനിമ കാഴ്ചകള്‍ ദര്‍ശനയുടെ ഫിലിം സൊസെറ്റി നിര്‍ജ്ജിവമായതോടെ അവസാനിച്ചു.പിന്നീട് ഏറെ കാലം ലോക സിനിമകള്‍ കാണാനുള്ള അവസരമുണ്ടായില്ല.ജോലിയും വാഹന സൌകര്യങ്ങളുമായെങ്കിലും എല്ലാ വര്‍ഷവും ഫിലിം ഫെസ്റ്റിവല്‍ രജിസ്റ്റ്രഷന്റെ അറിയിപ്പ് വരുമ്പോള്‍ സുഹൃത്ത് സജീവ് അയ്മനവുമായി ഈ കൊല്ലമെങ്കിലും ഫെസ്റ്റിവലിന് പോകണമെന്നും എല്ലാ സിനിമകളും കാണാന്‍ പറ്റിയില്ലെങ്കിലും കുറച്ച് സിനിമകളെങ്കിലും കാണണം  എന്ന് തീരുമാനിക്കും എന്നാല്‍ ഇതുവരെ ആ തീരുമാനം നടപ്പിലായില്ല,ഓരോ കാലവും ഓരോ തടസ്സങ്ങളില്‍പ്പെട്ട് അടുത്ത കൊല്ലത്തെക്ക് മാറ്റി വയ്ക്കപ്പെടുന്നു.

ഈ മാറ്റി വയ്ക്കലില്‍ നിന്ന് ഒരു ആശ്വാസം കിട്ടുന്നത് തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലിനു ശേഷം പ്രദേശികമായി നടക്കുന്ന ഫിലിം ഫെസ്റ്റിവലാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ സ്ഥിരം കാഴ്ചകാരനാണ്.അതുകൊണ്ട് ലോകരാജ്യങ്ങളിലെ മികച്ച സിനിമകള്‍ കാണുന്നു ഇവിടെ പ്രദര്‍ശിപ്പിക്കുന്ന പല സിനിമകളുടെയും ഭാഷ അറിയില്ലെങ്കിലും ആ കാലാസൃഷ്ടികളുടെ മേന്മയില്‍ ആസ്വാദനത്തിന് ഭാഷ ഒരു തടസ്സമാകുന്നില്ല. .എല്ലാ ഭാഷകള്‍ക്കും അതീതമാണ് സിനിമയുടെ ഭാഷ എന്ന് ഈ കാഴ്ചകള്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു.

ഇത്രയും പഴയ കാര്യങ്ങള്‍ ഓര്‍മ്മിച്ചത് സിനിമയുടെ കാഴ്ചയില്‍ നമ്മുക്കുണ്ടായ മാറ്റം പറയാനാണ്,സ്കൂളുകളിലെ അടച്ചുമൂടിയ ഹാളുകളില്‍ നിന്നും സിനിമ തീയറ്ററിന്റെ ശീതളിമയില്‍ നിന്നും കൂട്ടുകാരാന്റെ വാടക വീട്ടില്‍ നിന്നും സാംസ്കാരിക പ്രവൃത്തനത്തിന്റെ ഭാഗമായ ഫിലിം സൊസെറ്റികളുടെ പരിമിതമായ സൌകര്യങ്ങളില്‍ നിന്നും നമ്മുടെ സിനിമ കാഴ്ചകള്‍ എത്ര മാറിയിരിക്കുന്നു.വിശാലമായ തീയറ്ററില്‍ നിന്ന് മള്‍ട്ടിപ്ളക്സ് എന്ന കുഞ്ഞന്‍ തീയറ്ററുകളിലെക്കും .അതിനപ്പുറം ഇന്റര്‍നെറ്റിന്റെ വിശാലമായ  ലോകത്തിലെക്കും സിനിമ കാഴ്ചകള്‍ മാറിയിരിക്കുന്നു.ഇന്ന് സിനിമ നമ്മുടെ കൈകളിലാണ്, നമ്മുടെ ശരീര അവയവം പോലെ കൊണ്ടു നടക്കുന്ന മൊബൈല്‍ ഫോണുകളില്‍ എത്ര എത്ര സിനിമകള്‍ കാണും.പണ്ട് തീയറ്ററി മാത്രം പോയി കണ്ടിരുന്ന സിനിമകള്‍ ഇന്ന് എവിടെയും ഇരുന്നും കാണാം .യാത്രകള്‍ക്കിടയില്‍ ,തീവണ്ടികളില്‍ ,ബസ്സുകളില്‍,മറ്റ് ഏതു വാഹനങ്ങളിലും യാത്രയുടെ ലക്ഷ്യത്തിലെക്കുള്ള ഇടവെളകളില്‍ മുമ്പ് പലരു പുസ്തകങ്ങളാണ് വായിച്ചിരുന്നെങ്കില്‍ ഇന്ന് ആ പുസ്കങ്ങളുടെ സ്ഥാനം സിനിമകള്‍ കൈയടക്കിരിക്കുന്നു.തീയറ്ററുകളില്‍ പോയി കാണാന്‍ കഴിയാതിരുന്ന സിനിമകള്‍ ഇന്ന് യൂടൂബില്‍ സുലഭമാണ് അവയുടെ എണ്ണം തിട്ടപ്പെടുത്തുവാന്‍ കഴിയാത്തതിന് അപ്പുറമാണ്.പഴയകാല കറുപ്പും വെളുപ്പും നിറങ്ങളിലുള്ളവ മുതല്‍ ഇന്നലെ റീലിസ് ചെയ്തവ വരെ അവിടെ ലഭ്യമാണ് .amazon primeഉം netflixഉം പോലെയുള്ള streaming serviceകളില്‍ റീലിസ് കഴിഞ്ഞ സിനിമകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും ,അതു മാത്രമല്ല ഇപ്പോള്‍ amazon primeലും netflixലും സിനിമളുടെ റീലിസും വന്നതോടെ സൂഫിയും സുജാതയും, c u soonഉം ഈ streaming serviceകളിലൂടെ റീലിസ് ചെയ്യാനും  കാണാനും കഴിയുന്നു.പകര്‍ച്ച വ്യാധിയുടെ ഈ കാലത്ത് പരമ്പരാഗത സിനിമ ചിത്രീകരണവും,സിനിമ കാഴ്ചയും നമ്മളില്‍ നിന്ന് അകന്നു മാറ്റിയേങ്കിലും ,സിനിമകള്‍ നമ്മുക്ക് അന്യമാകില്ല എന്നും,. തീയറ്ററില്‍ പോയി സിനിമ കാണുവാന്‍ എന്ന് കഴിയും എന്ന് അനിശ്ചിതത്വത്തിലും ഇവയോക്കെ നമ്മുക്ക പ്രതീക്ഷ നല്‍കുന്നു. c u soon പോലുള്ള സിനിമകളുടെ നിര്‍മ്മാണത്തിലൂടെ പകര്‍ച്ച വ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഇടയിലും സിനിമ നിര്‍മ്മാണവും കാഴ്ചയും സാങ്കേതിക വിദ്യയുടെ അപാര സാധ്യതകള്‍ ഉപയോഗിച്ചാല്‍ സാധ്യമാണ് എന്നും തെളിഞ്ഞിരിക്കുന്നു.

 

1 comment:


  1. നല്ല സ്മൂത്താണ് അനൂപിൻ്റെ എഴുത്ത്.ഒരു ജാഡേമില്ല. അതുകൊണ്ട് സ്ഥിരമായി എഴുതണേ...

    ReplyDelete