Saturday, April 26, 2025

▪️വായിച്ച പുസ്തകം / തൈമയും കൊളംബസ്സും /കെ.വി.പ്രവീൺ ▪️


▪️എഴുതപ്പെട്ട ചരിത്രം താളുകളിൽ ഒരിക്കലും ഇടമില്ലാതെ ഈ ഭൂമിയിൽ നിന്നും മാഞ്ഞുപോയതു (അതോ മായിച്ചു കളഞ്ഞതോ) പോലെ ചില മനുഷ്യരുണ്ട്, കാലങ്ങൾക്കു മുമ്പ് രാജ്യങ്ങൾ കണ്ടുപിടിക്കാൻ പുറപ്പെട്ട ചിലർ തങ്ങളാണ് കണ്ടെത്തിയത് എന്ന് അവകാശപ്പെടുന്ന നാടുകളിൽ വസിച്ചവർ, ആ നാടിന്റെ ഉടയവർ, അവകാശികൾ, ആ ഭൂമിയിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചവർ, അവർക്കിട യിലേക്ക് കപ്പലേറി വന്ന് ,ആദ്യം സൗഹൃദമായും പിന്നെ വാളുകളുടെയും തോക്കുകളുടെയും ബലത്തിൽ അവരെ അടിച്ചമർത്തിയും, ഒടുവിൽ അടിമകളാക്കിയും, അവരെയും, അവർക്കുള്ളതെല്ലാം തന്നെ കവർന്നെടുത്ത്,ആ ലോകങ്ങളെല്ലാം തങ്ങളുടെതണെന്ന ധാർഷ്ട്യത്തിൽ ചരിത്രത്തിൽ താളുകളിൽ സ്ഥാനം പിടിച്ചെടുത്തവര്‍, അങ്ങനെ കൊളംബസ് എന്ന “മഹാനായ” നാവികന്റെ കണ്ടുപിടുത്തമായി മാറിയ ദേശത്തിന്റെ യഥാർത്ഥ അവകാശികളായ തൈമ വംശത്തിന്റെ കഥ പറയുന്നു കെ.വി.പ്രവീണിന്റെ തൈമയും കൊളംബസ്സും എന്ന നോവല്‍.

 ▪️ഏബ്രഹാം കുടകീഴിലിന്റെയും തെരേസയുടെയും ഡേവിഡിന്റെയും ജീവിതത്തിലൂടെ ഈ നോവല്‍ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത് പരിഷ്കൃതര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യർ, ഭൂമിയുടെ യഥാർത്ഥ്യ അവകാശികളുടെ മേൽ നടത്തിയ കയ്യേറ്റത്തിന്റെ, ആക്രമണത്തിന്റെ കഥയാണ്. ഈ കയ്യേറ്റത്തിലൂടെ, ആക്രമണങ്ങളിലൂടെ തങ്ങളുടെ ഭൂമിയിൽ നിന്ന്, ഈ ലോകത്ത് നിന്ന് അവർ ഇല്ലാതായി പോകുന്നു.”Fetal alcoholic syndrome”ത്തിന്റെ ഫലമായി സാധാരണ ജീവിതം ജീവിക്കാൻ കഴിയാത്ത ഡേവിഡ് എന്ന കുട്ടിയെ തങ്ങളുടെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടുന്ന ഏബ്രഹാമും, ആ തീരുമാനത്തിനോപ്പം നിൽക്കുന്ന തെരേസയും. അവന്റെ പരിമിതികളെ മറികടക്കാൻ കഴിയുന്ന രീതിയിൽ അവര്‍ അവനെ വളർത്തുന്നു.എന്നാല്‍ ഡേവിഡ്, അവന്റെ പതിനാലാം വയസ്സില്‍ വീട് വിട്ട് പോകുന്നു. ഡേവിഡിനെ തിരക്കി ഏബ്രഹാം പോകുന്നതോടെ തെരേസ ഒറ്റക്കാവുന്നു.ഏബ്രഹാമിനെ തേടിയുള്ള അവളുടെ അന്വേഷണങ്ങളോന്നും എവിടെയും എത്തുന്നില്ല .അതെ സമയം ഏബ്രഹാം മറ്റോരു അന്വേഷണ ത്തിലായിരുന്നു. ആ അന്വേഷണത്തിന്റെ കഥ നമ്മൾ അറിയുന്നത് കൊളംബസിന്‍റെ ആ യാത്രയിലൂടെ ആയിരുന്നു.

▪️ ” ഇത്രയധികം പക്ഷികൾ തീർച്ചയായും കരയോട് വളരെ അടുത്തി രിക്കുന്നു ആരോ ആകാംഷയോടെ പറഞ്ഞു "ഇന്ത്യ", സാന്തമറിയ,നീന,പിന്റ എന്നീ പായ്ക്കപ്പലുകള്‍,സ്പെയിനില്‍ നിന്ന് തിരിച്ചി ആ യാത്ര മുപ്പത്തി ആറ് ദിവസത്തിനോടുവില്‍ കര കണ്ടേത്തുകയായിരുന്നു .ആ കണ്ടേത്തിയത് തൈമകളുടെ ദീപായിരുന്നു,മൂപ്പനും,ചിറയും,താമിക്കും ഒപ്പം ആ ദീപില്‍ സ്വസ്ഥമായി ജീവിച്ച ഒരുവളുടെ വാക്കുകളിലൂടെ ആ ദീപിലെ ജീവിത ത്തെപ്പറ്റി, അവിടേക്ക് എത്തിയ ആ അതിഥികളെപ്പറ്റി , നമ്മൾ അറിയുന്നു, വായിക്കുന്നു ഈ നോവലിലൂടെ “ഞാൻ മഴ കൊണ്ട് പരസ്പരം മുട്ടിയി രുമ്മി നിൽക്കുന്ന കുതിരകളെ നോക്കി, ഞങ്ങളുടെ വംശം മുടിക്കാൻ വന്നിറങ്ങിയ നല്‍ക്കാലികള്‍, അവരുടെ കുളമ്പുകൾ തൈനോകളുടെ തലവിധി മാറ്റിമറിക്കും, ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വെറുപ്പോടെ ഞാൻ, ജീവിതമെന്തെന്നോ മരണമെന്തെന്നോ തിരിച്ചറിവില്ലാത്ത ആ ജന്തുവിനെ നോക്കി.ആ കുളമ്പുകള്‍ക്കിടയിലേക്ക് നൂണുകയറി, മരണം വരിക്കാനുള്ള കൊതിയോടെ ഞാൻ കുതിരകൾക്കടുത്തേക്ക് ഇഴഞ്ഞു നീങ്ങിയപ്പോള്‍ ഞങ്ങളുടെ മൂപ്പന്റെ അവസാനത്തെ ഞരക്കം കേട്ടു, അത് പെട്ടെന്ന് അവസാനിപ്പിച്ചുകൊണ്ട് പടയാളികളിലോരാള്‍ ഞങ്ങളുടെ ഭാഷയിൽ പറയുന്നു: “ വെളുത്ത മൂപ്പന്റെ കല്‍പ്പന,ഇനി മുതൽ നിങ്ങൾ തൈനോകൾക്ക് ഞങ്ങൾ സ്പാനിഷുകാര്‍ അതിഥികളോ സുഹൃത്തുക്കളോ അല്ല, മറിച്ച് യജമാനന്മാരാണ്. നിങ്ങൾ ഞങ്ങളുടെ അടിമകളാണ് അടിമകൾ". തങ്ങൾക്കുള്ളതെല്ലാം കവർന്നെടുക്കപ്പെട്ട, പരാജയപ്പെട്ട ഒരു ജനതയുടെ വാക്കുകളും, അവരെ കീഴടക്കിയ ഉടമകളായവരുടെ വാക്കുകളുമാണ് നമ്മൾ വായിച്ചത്.ഇത് തൈനോകളുടെ മാത്രം വാക്കുകളില്ല, സ്പാനിഷുകാരുടെ മാത്രം വാക്കുകളല്ല, ഒരുകാലത്ത് ലോകമെമ്പാടും ഉള്ള ഭൂമിയുടെ ഉടമകളായിരുന്ന ആദിമ ജനതയുടെ വാക്കുകളാണ്,പിന്നെ കേട്ടത് അവരുടെ ജീവിതത്തിലേക്ക്, കടന്നു കയറിയ സംസ്കാര സമ്പന്നർ എന്ന സ്വയം വിശേഷിപ്പിച്ചവരുടെ വാക്കുകളാണ്. "അവൻ എന്നെ നോക്കി ചിരിച്ചു.പിന്നെ മണികുലുക്കി ശബ്ദമുണ്ടാക്കി അകലെ മലനിരകളിലേക്ക് വിരല്‍ചൂണ്ടി, ഓർമ്മകളാണ് പ്രധാനം, കടലുകൾക്കും മലനിരകൾമിടയിൽ പരന്നുകിടക്കുന്ന ഈ മണ്ണിൽ മരിച്ചവര്‍ ഇടയ്ക്കിടയ്ക്ക് മടങ്ങിവരുന്നുണ്ടെന്ന് ഓര്‍ക്കണം, തങ്ങളുടെ സ്നേഹവും വാത്സല്യവും നീട്ടിയ കൈകളുമായി അവർ അവരുടെ പ്രിയപ്പെട്ടവരെ കാണാൻ വരുന്നുണ്ട്, അഥവാ അവർ എവിടെയും പോകുന്നില്ല, ഈ മണ്ണിൽത്തന്നെ അവരുടെ കാരുണ്യവും സ്നേഹവും അലിഞ്ഞു ചേർന്നിട്ടുണ്ട്, അതുകൊണ്ടാണ് ഈ മണ്ണു തന്നെ നമ്മുടെ ജീവിതവും മരണവും സ്നേഹവുമായിരിക്കുന്നത്". പുതിയ രാജ്യങ്ങളുടെ കണ്ടു പിടുത്തങ്ങൾ കൊണ്ട് ചരിത്രത്താളുകൾ നിറഞ്ഞാലും, മായിച്ചു കളയാൻ കഴിയാത്ത ഒന്നുണ്ട്,ആ ഭൂമികളുടെ അവകാശികൾ, അവിടെ ജനിച്ചു വളർന്ന അവിടുത്തെ ആദിമനിവാസികൾ എത്ര തമസ്കരിച്ചാലും അവരെ ഓർമിപ്പിക്കുന്ന ഈ വാക്കുകള്‍ നിർമ്മിക്കപ്പെട്ട ഏതു ചരിത്രത്തിനു മുന്നിലും മങ്ങാതെ നില്‍ക്കുക തന്നെ ചെയ്യും.
▪️ ഇന്ന് ഭൂമിക്ക് മേല്‍ മാത്രമല്ല, വ്യക്തികൾക്കും സമൂഹത്തിനും മേല്‍ അവകാശം സ്ഥാപിക്കുവാൻ, അവരുടെ അസ്തിത്വത്തെ ഇല്ലാതാക്കുവാൻ, ചരിത്രത്തിന് താളുകളിൽ നിന്ന്(അവിടെ അവര്‍ക്ക് സ്ഥാനം ഉണ്ടേങ്കില്‍ അവിടെ നിന്നും) മായിച്ചു കളയാൻ, പുതിയ കാലത്തിന്റെ നാവികര്‍ സൌഹാര്‍ദവും ഭീക്ഷണിയുമായി ഇറങ്ങി തിരിച്ചിരിക്കുന്ന ഈ കാലത്ത് കെ.വി.പ്രവീണിന്റെ നോവലും, അതിലെ കഥാപാത്രങ്ങളും, അവരുടെ ജീവിതവും, അന്യാധീനമാകുന്ന അവരുടെ ദേശവും, തീർച്ചയായും ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്. പ്രണയം മാത്രം പ്രധാന വിഷയമാകുന്ന വായനയുടെ ഈ കാലത്ത്, ഇന്നോ നാളെയോ നമ്മളും നേടേണ്ടി വന്നേക്കാവുന്ന തൈമകളുടെ വിധിയേ പറ്റിയുള്ള ഈ എഴുത്തുകൾ, വായനയേ ഗൌരവമായ ഒരു പ്രവൃത്തിയായി കാണുന്ന ഏതോരു വായനക്കാനും ഈ പുസ്തകം ശ്രദ്ധിക്കാതെ പോകരുത് ,അല്ല ശ്രദ്ധിക്കുക തന്നെ വേണം തൈമയും കൊളംബസ്സും.

📙-തൈമയും കൊളംബസ്സും (നോവൽ)
✍️-കെ.വി.പ്രവീൺ
🖨️- മാതൃഭൂമി ബുക്ക്സ് (2025)
💸-280



▪️വായിച്ച പുസ്തകം / ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ/മുഞ്ഞിനാട് പത്മകുമാർ▪️


▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ് ഞാനിത് എഴുതിത്തുടങ്ങി യത്. ഇതു തീരുമ്പോൾ ആത്മരക്ഷാർത്ഥമെഴുതിയ ഈ നേരുകൾ തീ കാത്തിരിക്കുന്നത് എനിക്ക് കാണാം. അതെല്ലാം സമാധാനത്തിനു വേണ്ടി ഞാൻ നടത്തിയ യുദ്ധങ്ങളായിരു ന്നു. ഒരു ബാഷ്പപൗർണ്ണമിയും എന്നെ സ്‌നാനപ്പെടുത്തിയില്ല. ഒരു പാതാളവും എന്നെ ഒളിപ്പിച്ചില്ല. നിരായുധനും ഹതാശയ നുമായ ഞാൻ പിന്നെയും കാലത്തിൻ്റെ നടുമുറ്റത്തേക്കിറങ്ങി നിന്നുകൊണ്ട് നിലവിളിക്കുന്നു. ഉറക്കെയുറക്കെ. അതിലും ഉറക്കെ.(അപൂർണ്ണം) "

▪️ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ  അവസാനിക്കുന്നത് (അപൂർണ്ണമായി) ഈ വരികളിലാണ്.

എന്നാൽ ഈ ആത്മകഥ തുടങ്ങുമ്പോൾ നമ്മൾ വായിക്കുന്നു . "ജീവിതത്തിൽ എവിടെ കുഴിച്ചാലാണ് കണ്ണീരു കിട്ടുക എന്ന് ഇടശ്ശേരി ചോദിച്ചിട്ടുണ്ട്. ആ ചോദ്യം ഞാനെന്നിലൂടെ അകത്തേക്ക് നടന്നപ്പോൾ അനുഭവിക്കാനായി. അത് ജഗദ്ഭക്ഷകനായ കാലത്തിൻ്റെ ഒരു തീരുമാനമായിരുന്നു. ആ തീരുമാനത്തെ ഒരു പീഢാനുഭവം പോലെ ഞാൻ സ്വീകരിക്കു കയായിരുന്നു" ആ അകത്തെക്ക് നടപ്പിൽ നമ്മൾ വായിക്കുന്നത് എഴുത്തുകാരൻ്റെ ആത്മകഥയേക്കാൾ ഒരു നഗരത്തിന്റെ, വ്യത്യസ്തരായി അവിടെ ജീവിച്ച അന്നേരം മനുഷ്യരുടെ, പല പല ദേശങ്ങളുടെ, എഴുത്തുകാരുടെ, അവരുടെ എഴുത്തുകളുടെ, പുസ്തകങ്ങളുടെ, സൗഹൃദങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , ഓർമ്മകളിലൂടെയുള്ള ഒരു വെറിട്ട യാത്രയാണ്. ഈ യാത്ര ആത്മകഥ എഴുതുന്ന എഴുത്തുകാരൻ്റെ ഓർമ്മകളുമായി പിണഞ്ഞു കിടക്കുന്നു. അത് മനോഹരമായ ശൈലിയിൽ, ഭാഷയിൽ, നമ്മോട് പറയുമ്പോൾ നമ്മളും സഹയാത്രികരായി കൂടെ സഞ്ചരിക്കുന്നു.


📙-ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ (ആത്മകഥ)

✍️-മുഞ്ഞിനാട് പത്മകുമാർ 

🖨️- aesthetics  (2022)

💸-340