Monday, May 30, 2022

അഹവും പരവുമുള്ള കഥകള്‍


ജീവിതത്തിന്റെ “അകവുംപുറവുമുള്ള” അനുഭവങ്ങള്‍ കഥകളായി വായിക്കുമ്പോള്‍‍ ഏതോരു വായനക്കാരനും തോന്നും ഇത് എന്റെയും അനുഭവങ്ങളല്ലേ എന്ന്,എന്തേ എനിക്കും ഇതു പോലെ എഴുതാന്‍ തോന്നിയില്ല എന്ന്.എന്നാല്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ മറ്റോരാൾക്ക്  വായിച്ചാസ്വദിക്കാന്‍ തക്ക വിധം കഥകളായി മാറണെങ്കില്‍  അതിന് കഥയെഴുത്തിന്റെ ,ഭാഷയുടെ നല്ല കൈയടക്കം വേണം.അത്തരത്തില്‍ വായനക്കാരനെ കഥകളുടെ ലോകത്തിലെക്ക് ലയിപ്പിക്കുന്ന മുപ്പത്തിരണ്ട് കഥകളാണ് “അമ്പിളി.എംന്റെ അഹം പരം” എന്ന സമാഹാരത്തിലുള്ളത്.ഇന്ന് പല എഴുത്തകാരുടെയും കഥകള്‍ വായിക്കുക എന്നത് ബൗദ്ധികവ്യയാമമാണ്, ഭാഷാ നിഘണ്ടുകളുടെ സഹായത്തോടെ അല്ലാതെ ആ കഥകളോക്കെ വായിച്ചാസ്വദിക്കാന്‍ ഒരു സാധാരണ വായനക്കാരന് കഴിയുകയില്ല.തങ്ങളുടെ വായന വൈപുല്യത്തിന്റെയും,ഗവേഷണപാണ്ഡിത്യത്തിന്റെയും ഭാരം കഥകളായി പാവം വായനക്കരന്റെ മേല്‍ ഇറക്കി വെക്കുമ്പോള്‍‍, കഥകളെ ഇഷ്ടപ്പെടുന്ന വായനക്കാരന്‍ ആ കഥകളുടെ വായനയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുയാവും ചെയ്യുക. എന്നാല്‍ അത്തരത്തിലുള്ള യാതോരു ജാഡയും ഇല്ലത്ത,വായിക്കുന്നവനെ തന്റെതു കൂടി എന്ന തോന്നിപ്പിക്കുന്ന അനുഭവ പശ്ചാത്തലങ്ങളെ കഥകളാക്കി മാറ്റുമ്പോൾ ,എഴുത്തുകാരി തനിക്ക് ചുറ്റിലും കാണുന്ന ജീവിതങ്ങളെ ,സമൂഹത്തിലെ ചില നേരില്ലായ്മെ തുറന്നു കാട്ടുകയാണ് തന്റെ കഥകളിലൂടെ.

“അഹം എന്നും പരം” എന്നും രണ്ടായി പകുത്ത ഈ സമാഹാരത്തിലെ കഥകളില്‍ “അഹം” തന്റെ തന്നെ ബാല്യം മുതൽക്കുള്ള ചില അനുഭവങ്ങള്‍ രസകരങ്ങളായ ചെറുകഥകളായി പറയുന്നു.എന്നാല്‍ ഈ കഥകൾക്കിടയിലെ ചിലത്  വായിക്കുമ്പോള്‍ ചില നോമ്പരങ്ങളിലെക്ക് വായനക്കാരനും കടന്നു പോകും.സ്കൂള്‍ കാലത്ത് ഉച്ച ഊണിന് അനുവദിച്ച ഇടവേളയില്‍ ഉണ്ട് തീർക്കാതെ അവശേഷിക്കുന്ന ചില സഹപാഠികളെ കുറിച്ചുള്ള ഓർമ്മകള്‍ നമ്മുക്കും ഉണ്ടാകും,അത്തരത്തിലുള്ള സ്വനുഭവം രസകരമായി പറയുന്നു “ഉച്ച ഊണ് തീർക്കാത്ത കുട്ടി” എന്ന കഥയില്‍.ചെറിയ ക്ളാസുകളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ യുവജനോത്സവത്തിൽ പങ്കെടുക്കാത്തവരായി ആരും ഉണ്ടാകില്ല,ഭൂരിപക്ഷവും രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് അതില്‍ പങ്കെടുക്കുന്ന തന്നെ,എന്താണ് അവതരിപ്പിക്കുന്നതെന്ന് യാതോരു ധാരണയുമില്ലാതെ സ്റ്റേജില്‍ കയറി തട്ടിവിടുമ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്തെന്ന് പോലും ആ കൊച്ചു മനസ്സുകൾക്ക്  അറിയുന്നുണ്ടാവില്ല. ഇത് സ്വജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവർക്ക്  “ഒരു  കലാപാതകം” സ്വന്തം അനുഭവം തന്നെയായി മാറും . മതസൌഹാർദ്ദം  അന്യമാകുന്ന ഈ കാലത്ത് തന്റെ ഓർമ്മയിലെ ഒരു പെരുന്നാള്‍ ചിത്രം വരച്ചു കാട്ടുന്നു, “പെരുന്നാള്‍ ഓർമ്മകള്‍” എന്ന കഥയില്‍, ബാല്യത്തില്‍ കളിവീട് കെട്ടാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല,അത്തരം ഒരു അനുഭവം സരസ്സമായി വിവരിക്കുന്നു “പർണ്ണശാലയില്‍”,ജീവിതത്തിലെ പല ശീലങ്ങളും വിദ്യാലയ കാലത്താണ് നമ്മളിലെക്ക് എത്തുക,”വൃത്തിയുടെ പാഠം” വീണ്ടും ആ കാലത്തെ നമ്മളെ ഓർമ്മിപ്പിക്കുന്നു.എന്നാല്‍ ഈ ഓർമ്മകൾക്കെല്ലാം അപ്പുറം എവിടെയോ ഒരു നോമ്പരമാകുന്നു,”എന്റെ ശബരിമല യാത്ര”. കടത്ത് കടന്നുള്ള പള്ളികുടത്തില്‍ പോക്ക് മറക്കാനാകാത്ത് അനുഭവങ്ങളിലോന്നാണ്, വികസനം റോഡുകളുടെയും പാലങ്ങളുടെയും രൂപത്തില്‍ അവതരിച്ചപ്പോള്‍ ആ ഓർമ്മകളോക്കെ വല്ലപ്പോഴും ഓർമ്മിച്ചെടുക്കുന്ന മധുരമുള്ള ഒന്നായി മാത്രമായി തീര്‍‍ന്നു, മഴക്കാലത്തെ കടത്തുവള്ള യാത്ര രസകരമെന്നപോലെ അപകടം നിറഞ്ഞതുമാണ്,മഴയില്‍ കുതിർന്ന രാവിലെകളിൽ തിരക്കില്‍ വള്ളത്തില്‍ നിറയുന്ന ആൾക്കുട്ടം നിറഞ്ഞോഴുകുന്ന പുഴയിലെ അപകടത്തെ പറ്റി ഒരിക്കലും ഓർക്കാറില്ല,അവരുടെ മുന്നില്‍ തങ്ങളുടെ ലക്ഷ്യസ്ഥാനം മാത്രമാണ് ഉണ്ടാക്കുക,ഇത്തരം ഒരു അപകടം ചിത്രം വരച്ചിടുന്നു “അന്ന് ഒരു മഴക്കാലത്ത്” .ഗ്രാമങ്ങള്‍ നഗരങ്ങളാകുവാന്‍ ശ്രമിക്കുന്ന ഈ കാലത്തെ ഗ്രാമത്തിലെ ഓർമ്മകള്‍ നോമ്പരങ്ങളാണ്, ആ നോമ്പരങ്ങളാണ് ഗ്രാമബിംബങ്ങളില്‍ നമ്മക്ക് വായിക്കാന്‍ കഴിയുക “ഉദയകാശത്തിലെ വെള്ളക്കൊക്കുകളും”, “ഗ്രാമബിംബങ്ങളും” ഒക്കെ നമ്മുടെ മറവിലെക്ക് പോയി തുടങ്ങുന്ന ഓർമ്മകളെ തിരികെ പിടിക്കുന്ന കഥകളാണ്.ഇങ്ങനെ സന്തോഷങ്ങളും നോമ്പരങ്ങളും നിറഞ്ഞ പതിമൂന്ന് കഥകള്‍ നിറഞ്ഞിരിക്കുന്ന “അഹം” എന്ന ആദ്യ ഭാഗത്ത്.

“അഹത്തില്‍” നിന്ന “പരത്തിലെക്ക്” വായന കടക്കുമ്പോള്‍ ആദ്യം വായനക്ക് എത്തുന്ന “നൈന” എന്ന കഥയില്‍ തകരുന്ന കുടുബബന്ധങ്ങളില്‍ അകന്നു പോകാത്ത ചില കണ്ണികളുണ്ട് എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു,തിരക്കു പിടിച്ച ജീവിതത്തിനിടയിലെ ഏതോ ഒരു ഘട്ടത്തില്‍ അകന്നു പോകുന്നവര്‍, മകളിലൂടെ ഒരിക്കല്‍ കൂടി കണ്ടുമുട്ടുന്നു,  ഇന്നലെ വരെ തന്റെ മാത്രം സ്വന്തമായിരുന്ന അച്ഛന് കിട്ടാൻ പോകുന്ന ഒരു കൂട്ട്,ആ കൂട്ട് അച്ഛനെ  തന്റെതു മാത്രം അല്ലാതാക്കുന്നു എന്ന തോന്നല്‍ ,അതിനുമുമ്പ് എന്നൊ അകന്നു പോയ അമ്മയും അച്ഛനും മൊത്തം ഒരു യാത്ര, അതിമനോഹര ചിത്രമായി ഈ കഥയിൽ എഴുത്തുകാരി വരച്ചു ചേർക്കുന്നു. സ്വന്തമാക്കുവാന്‍ ആഗ്രഹിച്ചവളെ ജാതിയും, മതവും, പണവും, പ്രതാപവും, ആഢ്യത്വും തന്നിൽ നിന്ന് അകറ്റിയപ്പോൾ, കാലങ്ങൾക്ക് ശേഷം അവളുടെ ജീവിതമാകുന്ന നൃത്തത്തിന്റെ  സാന്നിധ്യത്തിൽ വിദൂരമായ ഒരു ദേശത്ത് വച്ച് കണ്ടു മുട്ടുന്നതാണ് “ചിദംബരം” എന്ന കഥ, ജീവിതത്തിന്റെ ഒരു കാലത്ത് മാലതി രവിയോട് പറയുന്നുണ്ട് “നമ്മൾക്കൊരുമിച്ച് ചിദംബരത്ത് പോണം രവി. ഒരു മഹാ ശിവരാത്രി  നൃത്തോത്സവത്തിന്. നടരാജശിവന്റെ ആനന്ദ താണ്ഡവം എനിക്ക് മതിമറന്ന് ആടണം. ഒടുവിൽ ഞാൻ അർത്ഥനാരീശ്വരനാകും” എന്ന്. എന്നാൽ കാലം അതൊരിക്കലും അതേ അർത്ഥത്തില്‍ പൂർണമാക്കാൻ അനുവദിച്ചില്ല. എങ്കിലും ഒടുവിൽ രവി മാലതിയെ കാണുന്നത് ഒരു മഹാശിവരാത്രിയില്‍ ചിദംബരത്തിൽ വച്ചാണ്.അന്ന് അവിടെ നടന്ന ഉത്സവത്തിൽ ആനന്ദനടനത്തിന്റെ അനന്ത പ്രവാഹം രവി കാണുന്നു, എങ്കിലും അവള്‍‍ ഒരിക്കലും അർത്ഥനാരീശ്വരനില്‍ അലിഞ്ഞിരുന്നില്ല എന്ന് രവി തിരിച്ചറിയുന്നു .ബന്ധങ്ങളുടെ തീവ്രതയും  കാലം അതിൽ ഉണ്ടാകുന്നു വിള്ളലുകളുമാണ് “വല്യീറ്റയിലെ” പ്രമേയം, ബാല്യത്തില്‍ അനിലിന് വെല്ലീറ്റ ആയിരുന്നു എല്ലാം, നാരങ്ങാമിഠായി കൊതിയായിരുന്നു അനിലിന് ചിലപ്പോഴൊക്കെ വെല്ലീറ്റ  നൽകുന്ന ഒരു രൂപ അവൻ എത്ര വിലപ്പെട്ടതായിരുന്നു എന്ന്  അന്നത്തേക്കാൾ കാലം കടന്നുപോകുമ്പോൾ മാത്രമാണ് മനസ്സിലാകുന്നത്. വളരുകയും  കുടുംബനാഥൻ ആവുകയും ചെയ്തപ്പോൾ വെല്ലീറ്റ ഒരു ഭാരമായി തീരുന്നു,  എന്നാൽ ഇത് തിരിച്ചറിഞ്ഞ് സഞ്ജീവിനിലേക്ക് പോകുന്ന വെല്ലീറ്റയുടെ പിന്നീടുള്ള ജീവിതം സഞ്ജീവനിയിലെ നിരവധി കുട്ടികളായി മാറുന്നു. നിനച്ചിരിക്കാതെ കിട്ടുന്ന കത്ത് തന്റെ മറവിക്കു മേലുള്ള നൊമ്പരമായി മാറുമ്പോൾ, അനിൽ സഞ്ജീവിനിയിലെക്ക് ആകാംഷ നിറഞ്ഞ മനസ്സുമായി യാത്രയാകുന്നു, എന്നാൽ അവിടെ കുട്ടികൾക്കൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന വെല്ലീറ്റയാണ് അനിൽ കാണുന്നത്, അവരുടെ പിറന്നാളായിരുന്നു അന്ന്, എന്നാല്‍ പിറന്നാള്‍ സമ്മാനമായി വെല്ലീറ്റക്ക് നൽകുവാന്‍ അനിലിന്റെ കൈയ്യില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ,ഏറെ നാളുകൾക്ക് ശേഷം വെല്ലീറ്റയേ കാണുന്ന അനില്‍ തന്റെ ഒപ്പം രണ്ടുദിവസം പോരമോ എന്ന് ചോദിക്കുന്നുണ്ട്, എന്നാൽ വെല്ലീറ്റയുടെ മറുപടി "ഇല്ലാ അനീകുട്ടാ ഇവിടെ എല്ലാം എന്റെ അനികുട്ടൻമാരാണ് " എന്നതായിരുന്നു .അത് അനിലിന്റെ ഓർമ്മകളെ തന്റെ ബാല്യത്തിലെക്ക് നടത്തുന്നു, ഓറഞ്ച് നിറത്തിലെ നാരങ്ങ മിഠായി വാങ്ങാൻ ഒരു രൂപ വെല്ലീറ്റയോട് ചോദിക്കുന്ന അനിക്കുട്ടനെ വായിക്കുന്ന നമ്മളിലും എവിടെയൊക്കെയോ നോമ്പരങ്ങൾ ഈ കഥ ഉണർത്തുന്നുണ്ട്.ചില ബന്ധങ്ങൾ മറവിയുടെ, തിരസ്കാരത്തിന്റെ ഉള്ളറകളിലേക്ക് പോയാലും ഒരിക്കൽ തിരികെ വരും, അന്ന് കുറ്റബോധത്തിന്റെ നൊമ്പരം നമ്മളെ ആ പഴയ കാലത്തേക്ക് തന്നെ തിരിച്ചു കൊണ്ടു പോകും എന്നതിന് ഈ ഒരു കഥയുടെ വായന മാത്രം മതി. ഇതു പോലെ ജീവിതത്തിന്റെ പല നടവഴികളിലും നാൽക്കവലകളിലും കാണുകയും, അനുഭവിക്കുകയും, മറക്കുകയും ചെയ്യുന്ന പലതും “പരം” എന്ന ഭാഗത്തെ പത്തോമ്പത് കഥകളിലുടെ എഴുത്തുകാരി പറയുന്നു. ഇതിലുള്ള എല്ലാം സമൂഹത്തിൽ ഇന്നു നമ്മൾ കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും, ചെയ്യുന്ന പലതിന്റെയും കഥാരൂപങ്ങളാണ് . ജീവിത നിസ്സഹായതയുടെ നോമ്പരങ്ങളും സാമൂഹിക മനസാക്ഷിയോടുള്ള  ചോദ്യങ്ങളും ഈ കഥകളുടെ വായനയിലൂടെ വായനക്കാരൻ നേരിടേണ്ടി വരുന്നു. നമ്മൾ മൗനമായി പോയ പല ഘട്ടങ്ങളും ഈ കഥകളിലൂടെ നമ്മെ വീണ്ടും കുത്തിനോവിക്കുമ്പോള്‍, വികസനവും സാങ്കേതിക വിദ്യയുടെ വ്യാപനവും നമ്മുടെ ജീവിതത്തെ എത്ര മാത്രം മാറ്റിമറിച്ചു എന്ന് നമ്മെ ചിന്തിപ്പിക്കുന്നു ഇതിലെ ചില കഥകൾ. ഓരോ കഥകളും വായിച്ച് അവസാനിപ്പിക്കുമ്പോഴും നമ്മുടെ ഉള്ളില്‍ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. നിരൂപണജാഗ്രതയും അക്കാദമികപണ്ഡിത്യവും ആവശ്യമില്ല ജീവിതത്തോട് അടുത്തുനിൽക്കുന്ന ഈ കഥകൾ വായിക്കുവാൻ എന്നത് കഥപറച്ചിന്റെ ലാളിത്യത്തെ കുറിക്കുന്നു. എങ്കിലും ഇതിലും മൂർച്ചയുള്ള കഥകൾക്കായി ഇനിയും ജാഗ്രത്തായ വായനയും സമൂഹിക നിരിക്ഷണവും എഴുത്തുകാരിയില്‍ നിന്ന് വായനക്കാരൻ ആവശ്യപ്പെടുന്നു. തുടക്കക്കാരി എന്ന നിലയിൽ തന്നെ കഥകളെ പറ്റിയുള്ള പരിഭ്രമം പുസ്തകത്തിന്റെ ആദ്യതാളുകളിൽ എഴുത്തുകാരി പങ്കുവെക്കുന്നു ഉണ്ടെങ്കിലും കഥപറച്ചിലിലുള്ള കൈയടക്കം ആ സന്ദേഹങ്ങളെ മറികടക്കുന്നു. ഇനിയും "അഹവും പരവുമായ " നിരവധി കഥകൾ എഴുതാനുള്ള വിശാലമായ എഴുത്ത് ലോകം മുന്നിലുള്ള എഴുത്തുകാരിയില്‍ നിന്നും നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്ന വായനക്കാരനെ “അഹത്തിന്റെ പരത്തിന്റെയും” എഴുത്തുകാരി  നിരാശനാക്കില്ല എന്ന് പ്രത്യാശിക്കാം.

പ്രസാധനം-അക്ഷര സ്ത്രീ,കോട്ടയം
വില-120