Wednesday, June 24, 2020

ചില ബന്ധങ്ങള്‍

നൂറാണ്ടുകള് പഴമയുള്ള കോട്ടയത്തെ സി.എം.എസ് കോളേജ് ഹൈസ്കൂളില് സ്കൂള് ജീവിതകാലം ആരംഭിക്കുവാന് ഭാഗ്യം കിട്ടിയ എന്റെ ഓര്മ്മയില് ഇപ്പോഴും തെളിഞ്ഞ് നില്ക്കുന്നത് അവിടുത്തേ ഒറ്റ മുറി ലൈബ്രറിയാണ്,ജീവിതത്തില് ആദ്യമായി ഞാന് കണ്ട ലൈബ്രറിയുടെ ആ ഒറ്റ മുറിയില് മരം കൊണ്ടുള്ള ചില്ല് അലമാരകളിലാണ് പുസ്തകങ്ങള് അടുക്കി വച്ചിരുന്നത്.ഒന്നുരണ്ട് പ്രാവശ്യം അതിനുള്ളില് കടക്കുവാന് അവസരം കിട്ടിയേങ്കിലും ആ അലമാരകളിലെ പുസ്തകങ്ങളില് ഒന്ന് തൊടുവാന് സാറുമാര് സമ്മതിച്ചിരുന്നില്ല. പലപ്പോഴും ക്ളാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ലീഡറുമാര് കൊണ്ടുവരുന്ന പുസ്തകങ്ങളില് ഒന്ന് ആ തവണ എനിക്കും കിട്ടി,പക്ഷേ അത് ഒരു ഇംഗ്ളീഷ് പുസ്തകമായിരുന്നു, ഒരു ഇംഗ്ളീഷ് മീഡിയം വിദ്യാര്ത്ഥി ആയിരുന്നെങ്കിലും ഒരു ഇംഗ്ളീഷ് പുസ്തകം വായിക്കുവാനുള്ള ശേഷി അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. പുസ്തകം വീട്ടില് കൊണ്ടു പോയെങ്കിലും തിരികെ നല്കെണ്ട സമയത്തെ ഓര്മ്മിപ്പിക്കുന്ന അദ്ധ്യാപകരുടെ വാക്കുകളെ പേടിച്ച് വായിക്കാതെ തന്നെ തിരികെ നല്കുകയാണ് ഉണ്ടായത്.
പിന്നീട് പ്രീഡിഗ്രി പഠനകാലത്ത് കോളേജ് ലൈബ്രറിയില് മെമ്പര്ഷിപ്പ് എടുത്തുവെങ്കിലും ഒരു പുസ്തകമെടുപ്പി ലൂടെ ആ ബന്ധം അവസാനിച്ചു.ഇതിനിടയില് നാട്ടിലെ ലൈബ്രറിയില് എടുത്ത അംഗത്വമാണ് എന്റെ വായനാ ലോകം വിശാലമാക്കിയത്. അവിടുത്തെ പുസ്തകങ്ങളു മായുള്ള ബന്ധം പോലെ പ്രായമായ ലൈബ്രറിയനുമാ യുള്ള സ്നേഹബന്ധവും കൂറെ കാലം തുടര്ന്നു.ഡിഗ്രി പഠനത്തിനായി എത്തിയ കോളേജിലാണ് നല്ലോരു ലൈബ്രറി ഞാന് കാണുന്നത്.നിരവധി ഇരുമ്പ്,മര അലമാരകള് നിറഞ്ഞ മലയാളത്തിലെയും ഇംഗ്ളീഷി ലെയും പുസ്തകങ്ങളുടെ നീണ്ടനിര മൂന്ന് വര്ഷകാലം അവിടുത്തെ നിത്യസന്ദര്ശകനാക്കി.മലയാള പുസ്തക ങ്ങള്ക്ക് ആവശ്യകാര് നിരവധി ഉണ്ടായിരു ന്നതിനാല് നല്ല പുസ്തകങ്ങള് ഒന്നും വായിക്കാന് കിട്ടുമായിരു ന്നില്ല.അതു കൊണ്ട് വെറുതെ ചില്ല് അലമാരകളില് പരതുമ്പോള്,കാലങ്ങളായി തുറക്കാത്ത നിരവധി അലമാരകളില് ആരും എടുത്ത് വായിച്ചതിന്റെ ലക്ഷണങ്ങള്‌ ഒന്നും തന്നെ ഇല്ലാത്തെ സ്വസ്ഥമായി ഇരിക്കുന്നത് നിരവധി പുസ്തകങ്ങള് കാണുന്നത്.അതു തുറക്കുക എന്ന ആവശ്യവുമായി ലൈബ്രറിയനെ സമീപിച്ചപ്പോള് താക്കോല് കാണാനില്ല എന്ന മറുപടിയില് എന്നെ മടക്കി,നിരാശനായി എങ്കിലും അടുത്ത ഒരു ശ്രമത്തില്, ലൈബ്രറിയന്റെ അസിസ്റ്റന്റെനെ സമീപിച്ച് ആ അലമാരകള് തുറപ്പിച്ചു, അതിനുള്ളില് രാഷ്ട്രീയം,ധനതത്ത്വശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ മികച്ച പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്,മാര്ക്സിസം സംബന്ധിച്ച് നിരവധി പുസ്തകങ്ങള് ഉണ്ടായിരുന്നതില് ചിലത് ഞാന് വായിക്കാന് എടുക്കുകയുണ്ടായി,എന്നാല് ചില പേജ് വായിക്കുകയും മുഴുമിപ്പിക്കാതെ പരാജയപ്പെടുകയും ചെയ്തു.എങ്കിലും ക്യമ്പസിലെ വായനക്കാര്ക്ക് ഇടയില് ‍‍ഒരല്പം ഗമ കിട്ടുന്നതിനായി ഈ പുസ്തകങ്ങള് കൈയ്യിലെന്തി നടക്കുന്നത് അന്ന് ഒരു ശീലമായിരുന്നു.
ആ കാലത്ത് തന്നെയാണ് കോട്ടയം പബ്ളിക്ക് ലൈബ്രറി യില് അംഗത്വമെടുക്കുന്നത് മലയാള സാഹിത്യത്തിലെ പല പ്രധാന കൃതികളും വായിക്കുന്നത് അവിടെ നിന്നായിരുന്നു .ഒരു മാസമാണ് പുസ്തകം കൈയ്യില് വയ്ക്കാന് അനുവദിക്കുന്ന സമയം എങ്കിലും ഒരിക്കലും സമയത്ത് തിരികെ കെടുക്കാന് കഴിയാതെ ഫയിന് അടക്കുക എന്നത് എന്റെ ഇഷ്ട പ്രവൃത്തിയായിരി ക്കുന്നു. പബ്ളിക്ക് ലൈബ്രറിയിയും ഒപ്പം നാട്ടിലെ ലൈബ്രറിയുമായിരുന്നു എന്റെ വായനയുടെ മുഖ്യ ഇടങ്ങള്.നഗരത്തിലേക്ക് ചെക്കേറിയതില് പിന്നെ നാട്ടിലെ ലൈബ്രിറിയില് പോകാന് കഴിയാതായി,ഇന്നും സ്ഥിരമായി പോകുന്നിടം പബ്ളിക്ക് ലൈബ്രറി മാത്രമായി.
പുസ്തകങ്ങള് സ്വന്തമായി വാങ്ങാന് കഴിയുന്നതിന് മുമ്പ് വീട്ടിലെ ഡ്രസിങ്ങ് ടെബിളിന്റെ ഒരു ഡ്രോയില് അടുക്കി വച്ചിരുന്ന പുസ്തകങ്ങളിലുടെ ആയിരുന്നു ആദ്യ വായനയുടെ രസം അനുഭവിച്ചത്.കൂടതലും നോവലുകളും,കഥകളും ചരിത്രങ്ങളും ലോകരാഷ്ട്രങ്ങളുടെ ചരിത്രവും ഒക്കയാണ് ആ ഡ്രോയിലുള്ള പുസ്തകങ്ങള് .സര്ക്കാര് ജോലി കിട്ടി പല പഞ്ചായത്തുകളില് ജോലി ചെയ്യുമ്പോള് അവിടങ്ങളിലെ ലൈബ്രറിയന്‍‍മാര് എന്റെ നല്ല ചങ്ങാത്തതികളായിരുന്നു ,വിജയദാസ്, എ.കെ.വിനോദ്, വിജയന്ചേട്ടന് സരസ്വതി, സജയ് ഇവരോടുള്ള സൌഹൃദം എനിക്ക് പുസ്തകങ്ങളോടുള്ള സൌഹൃദം തന്നെയായിരുന്നു. വായന അകന്നു പോകുന്ന ഈ കാലത്ത് ഇവരുടെ ലൈബ്രറികളില് പലതും പരിമിധമായ സ്ഥലസൌകര്യങ്ങളില് പ്രവൃത്തിക്കുന്നവയായിരുന്നു, എങ്കിലും പുസ്തകങ്ങളെ സ്വന്തം ജീവിതത്തിനോപ്പം സ്നേഹിക്കുന്ന ഇവരോട് മറ്റുള്ളവരെക്കാള് ഒരു അടുപ്പം എന്നും എനിക്കുണ്ടായിരുന്നു.വളരെ മുമ്പ് തന്നെ പ്രവര്ത്തനം ആരംഭിച്ച ഈ ലൈബ്രറികളില് അപൂര്വ്വങ്ങളായ പുസ്തകങ്ങളുടെ ഇടങ്ങള് കൂടിയായിരുന്നു, അവയൊക്കെ വായിക്കുവാനുള്ള ഭാഗ്യം ഇവിടങ്ങളിലെ ജോലിയുടെ ഭാഗമായി എനിക്കുണ്ടായി.കെട്ടിടം പൊളിഞ്ഞു പോയതിനാല് മറ്റോരു സ്ഥലം ഉണ്ടാകുന്നത് വരെ സൂക്ഷിക്കാന് ഓഫീസിന്റെ ഒരു ഭാഗത്തെ മുറിയില് കൊണ്ട് അടുക്കി വച്ചിരുന്ന പുസ്തക കൂട്ടത്തില് നിന്നാണ് നെരൂദായുടെ പുസ്തകങ്ങള് ഞാന് വായിച്ചത്,അതുപോലെ വാള്ഡന്,ജിദ്ദു കൃഷ്മമൂര്ത്തിയുടെ പുസ്തകങ്ങള് അങ്ങനെ എത്ര എഴുത്തുകാരുടെ പുസ്തകങ്ങള്. വായനയോട് പൊതുവെ ഇന്നുള്ള വിമുഖത ആരും തിരിഞ്ഞു നോക്കാത്ത ഇടങ്ങളായി ഇവിടങ്ങളെ മാറ്റിയിരിക്കുന്നു.
സര്വ്വിസ് സംഘടനാ പ്രവര്ത്തനത്തിന്റെ ഭാഗമായി സംഘടനാ ആസ്ഥാനത്ത് ഒരു ലൈബ്രറി തയ്യാറാക്കുന്ന പ്രവര്ത്തനത്തില് പങ്ക് ചേരുവാന് എനിക്ക് അവസരമുണ്ടായി,ജീവനക്കാരില് നിന്ന് സമാഹരിച്ച പുസ്തകങ്ങളായിരുന്നു അവ,തരം തിരിച്ചപ്പോളാണ് ഒരു സത്യം മനസ്സിലായത് അവര് ഉപേക്ഷിക്കാന് മാറ്റി വച്ചിരുന്ന പുസ്തകങ്ങളായിരുന്നു അധികവും. അടുത്തകാലത്ത് ജോലിയുടെ ഭാഗമായി ഇടുക്കിയിലെ വട്ടവട പഞ്ചായത്തില് പോകുവാന് ഇടയായി.അന്ന് അവിടെ നാട് മുഴുവന് ശ്രദ്ധിച്ചിരുന്ന ഒരു സംഭവം നടക്കുന്നുണ്ടായിരുന്നു,മതാന്ധതയുടെ കഠാരമുനയാല് അകാലത്തില് പൊലിഞ്ഞ് പോയ ഒരു യുവാവിന്റെ സ്വപ്നം യാഥാര്ത്യമാക്കുവാന് ഒരു കൂട്ടം ആളുകള് അക്ഷീണം പ്രവര്ത്തിക്കുന്ന കാഴ്ച.വട്ടവടയില് ഒരു ഗ്രന്ഥശാല എന്ന ആ യുവാവിന്റെ സ്വപ്നത്തിലെക്ക് നാടിന്റെ നാനാദിക്കില് നിന്നും ഒഴുകി എത്തുന്ന പുസ്തകങ്ങള്,അവ തരം തിരിക്കുന്ന ഒരു കൂട്ടം സഹോദരിമാര്,തങ്ങളുടെ കൊച്ചനുജന്റെ സ്വപ്നങ്ങള്ക്ക് ചിറക് നെയ്യുന്ന ആ കാഴ്ച എത്ര ഹൃദയഭരിതമായിരുന്നു.
ഒരു നല്ല ലൈബ്രറി പോലെ,നല്ല പുസ്തകങ്ങളുടെ ഒരു ശേഖരം എന്നും ഒരു സ്വപ്നമായിരുന്നു,.ഇന്ന് ഏകദേശം ആയിരം പുസ്തകങ്ങള്ക്ക് അടുത്തുള്ള ആ ശേഖരം സാദ്ധ്യമായത് ഡി.സി.ബുക്സിന്റെ HLS സ്കീമിലൂടെയും മറ്റുമാണ്.വായിച്ചവയും വായിക്കാനുള്ളവയുമായ ആ പുസ്തകങ്ങള് കാണുമ്പോള് ഓര്ക്കുക സമയത്തിന്റെ പരിമിതിയാണ്.അതിനെ മറക്കുന്നത് അടച്ചിട്ട ഷെല്ഫുകൾ ഇടക്ക് തുറന്ന പുസ്തകങ്ങളെ ഒന്ന് എടുത്ത് മറിച്ച നോക്കുമ്പോള് കിട്ടുന്ന സന്തോഷത്തിലൂടെയാണ്. അപ്പോള് ആ പുസ്തകങ്ങളില് നിന്ന് ഉണ്ടാകുന്ന,എന്നെ ഇതുവരെ വായിക്കാന് എടുത്തില്ല എന്ന പരിഭവം നമ്മെ സങ്കടപ്പെടുത്തും, ഈ അടച്ചുപൂട്ടലിന്റെ കാലത്ത് സമയത്തിന്റെ നല്ലോരു ഭാഗം വായനക്കായി മാറ്റി വച്ചു എന്ന സന്തോഷം മുന്പെങ്ങും കിട്ടാത്തതാണ്.കുറച്ച് നാളുകള്ക്ക് മുമ്പ് ഏറ്റേടുത്ത പുസ്തകവായന വെല്ലുവിളിയിലെ എണ്ണത്തിനോട് ഒരോ പുസ്തകവും വായിച്ച് അടുക്കുമ്പോള് കഴിഞ്ഞ കാലങ്ങളില് സ്വയം സൃഷ്ടിച്ച അനാവശ്യ തിരക്കുകളില് നഷ്ടമാക്കിയ സമയത്തെ പറ്റി വെറുതെ ഓര്ത്തു പോകുന്നു, ഇന്ന് സ്പര്ശന ഫോണിന്റെ മാസ്മരിക ലോകത്ത് നമ്മുടെ എത്ര മണിക്കൂറുകളാണ് നഷ്ടമാകുന്നത് എന്ന് സ്വയം നീരിക്ഷിച്ചാല് പരിഭ്രാന്തിപെടേണ്ടി വരും ,അനാവശ്യ സംഭാക്ഷണങ്ങളും ഫോണിലുള്ള അനാവശ്യ “ആപ്പു”കളിലും കുരുങ്ങി കളയുന്ന സമയവും അലമാരക്കുള്ളിലേ പുസ്തകങ്ങളില് നിക്ഷേപിക്കാന് തീരുമാനിച്ചപ്പോള് സമയം ഏറെ വൈകിപ്പോയി എന്നു തന്നെയാണ് മനസ്സില്.




No comments:

Post a Comment