Friday, August 29, 2025

▪️വായിച്ച പുസ്തകം /ചിദംബരങ്ങൾ / എഡിറ്റർ -പി.സലിംരാജ്▪️


▪️ഞാൻ അറിഞ്ഞതും ആർജ്ജിച്ചതുമായതിൻ്റെ പത്തിലൊന്നുപോലും എനിക്ക് കടലാസിൽ പകർത്താൻ കഴിഞ്ഞിട്ടില്ല. ജീവിതം എനിക്ക് ഒരുപാട് വൈവിധ്യ ങ്ങളും സഹനങ്ങളും പകർന്നുതന്നിട്ടുണ്ട്. നിറയെ ധാതുക്കളുള്ള ഒരു ഖനിയാണ് എൻ്റെ ജീവിതം. എപ്പോൾ ഉൽഖനനം നടത്തിയാലും എന്തെങ്കിലും കിട്ടും. അതു കൊണ്ട് ഇതുവരെ ഒരു കഥ എഴുതണമെന്നു തോന്നുമ്പോൾ നിരാശപ്പെടേണ്ടി വന്നിട്ടില്ല എന്നാൽ, എന്നെ സംബന്ധി ച്ചിടത്തോളം അതിനുള്ളൊരു മുഡാണ് പ്രധാനം.(സ്വകാര്യങ്ങൾ)

▪️സ്വകാര്യങ്ങൾ, കഥയുടെ ജന്മാന്തരങ്ങൾ, പാലായനത്തിന്റെ ഇതിഹാസം, സമീപനങ്ങൾ,സ്വത്വക്കുരുക്കുകൾ മുറുകുമ്പോൾ,  വാക്കിലെ കാഴ്ചകൾ, ചിറകുകൾ പാദുകങ്ങൾ, ഓർമ്മകഥാകാരൻ, അപൂർണ്ണമിദം, സഹയാത്ര, ഒപ്പം ഒറ്റ, പണിപ്പുരയും പണിത്തരങ്ങളും, മടക്കം, കൈയൊപ്പുകൾ 14 അധ്യായങ്ങളിൽ 542 പേജുകളിൽ 93 എഴുത്തുകാർ, സി.വിശ്രീരാമന്റെ എഴുത്ത് ജീവിതം, സിനിമ ജീവിതം, രാഷ്ട്രീയ ജീവിതം, വ്യക്തിജീവിതം ഇതേപ്പറ്റി എല്ലാം പറയുന്നു. വാസ്തുഹാരാ പൊന്തൻമാട, ബോട്ടാപുരം റസ്റ്റ് ഹൗസ്, ക്ഷുരസ്യധാര, ചിദംബരം, പുത്തൂരാൻ മാടിലേക്ക് വീണ്ടും, പന്തിഭോജനം, ശീമത്തമ്പുരാൻ, വേരുകൾ വില്പനക്ക്,മേലെ താമസിക്കുന്നവർ, ഇരിക്കപ്പിണ്ഡം,ഞങ്ങളെ തൊട്ടാൽ ഞങ്ങള്..., തുടങ്ങി സി.വിശ്രീരാമന്റെ   കഥകളെല്ലാം ഇതിലെ എല്ലാ എഴുത്തുകൾക്കും വിഷയമാകുന്നു. തന്റെ   എഴുത്ത് കാലങ്ങളിൽ വ്യത്യസ്തമായ കഥകൾ കൊണ്ട് മലയാളി വായനക്കാരന്റെ  കഥാവായനയിൽ സജീവ സാന്നിധ്യമായി നിന്നിരുന്ന ഒരു എഴുത്തുകാരനെ ആ ജീവിതത്തെ, അനേകർ ഓർമ്മിക്കുമ്പോൾ കേരളത്തിൻ്റെ മാത്രമല്ല മറ്റു പല ദേശങ്ങളുടെയും ജനതയുടെയും ജീവിതത്തെ ഓർമ്മപ്പെടുത്തൽ കൂടി ആകുന്നു ആ എഴുത്തുകളെല്ലാം. ആ കഥകളെ, എഴുത്തുകാരനെ, കഥ എഴുതിയ കാലത്തു മാത്രമല്ല, ഇക്കാലത്തും വായിക്കുമ്പോൾ ആ എഴുത്തുകൾക്കെല്ലാം ഏക്കാലത്തുമുള്ള പ്രസക്തി ഈ പുസ്തകത്തിന്റെ വായന നമ്മോട് പറയുന്നു.

   ▪️കഥാകൃത്തായ സി.വി.ശ്രീരാമനെ അർഹിക്കുന്ന ആഴത്തിൽ തുടക്കത്തിൽ തിരിച്ചറിഞ്ഞിരുന്ന നിരൂപകരും മാധ്യമപ്രവർത്തകരും അധികമുണ്ടായിരുന്നില്ല പ്രവാസജീവിതത്തിൻ്റെ കഥാഖനികളിലെ പര്യവേക്ഷണം അദ്ദേഹം തുടങ്ങുന്ന കാലത്ത് മലയാളത്തിൽ ആധുനികതയുടെ ഈയാപാറ്റകളുടെ സാഹിത്യ പ്രളയമായിരുന്നു. അതുകൊണ്ട് ചരിത്രാനുഭവത്തിൻ്റെ നേർക്കാഴ്ചയുള്ള കഥാകരനും ഉദാത്തമായ ആശയങ്ങളുടെ സങ്കലനമായ ആ കഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അരാജകജീവിതത്തിൻ്റെ അസ്‌തിത്വവ്യഥകളിൽ മുങ്ങിക്കു ളിച്ച് എഴുത്തുകാർ കെട്ടുകാഴ്‌ചപ്പണ്ടങ്ങളായി മാറിയപ്പോൾ സി.വി. ശ്രീരാമൻ കൊളോണിയലിസത്തെയും ആത്മീയതയുടെ ആനമയക്കിഭാവങ്ങളെയും പ്രവാസ ജീവിതത്തിന്റെ നഷ്‌ടസ്ഥലി കളെയും സാഹിത്യത്തിലെ സാന്ദ്രാനുഭൂതിയാക്കി മാറ്റുകയായിരുന്നു. ഇതിനെ കണ്ണുതുറന്നു ദർശിക്കാനുള്ള സാംസ്കാരികബോധം അന്നത്തെ നിരൂപകരിൽ കുറവായിരുന്നു.

ബഹുമുഖകർത്തൃത്വങ്ങളുള്ള ഒരു സാമൂഹ്യവ്യക്തിത്വമാണ് ശ്രീരാമന്റേത്. മാർക്‌സിസ്റ്റ് ആയിരിക്കുമ്പോഴും സവിശേഷമായ ഒരിടപെടൽ നടത്തുക. ജന പ്രതിനിധിയും  ഭരണാധികാരിയും ആയിരിക്കുമ്പോൾ തന്നെ സാഹിത്യജീവിതവും തിളക്കമുറ്റതാക്കുക. കഥനശൈലിയിൽ ഒന്നിനും പിറകെ പോകാതെ തൻവഴി വെട്ടിത്തെളിക്കുക. ചുരുക്കത്തിൽ സി.വി.ശ്രീരാമൻ എന്ന വലിയ മനുഷ്യനിൽ വലിയ രാഷ്ട്രീയക്കാരനും വലിയ സാഹിത്യകാരനും ഒരുപോലെ ഉൾച്ചേർന്നിരുന്നു.
(അവതരിക്കപ്പെട്ടവരുടെ ആത്മകഥ -പുരുഷൻ കടലുണ്ടി)

📙- ചിദംബരങ്ങൾ (memories and studies)
✍️- എഡിറ്റർ -പി.സലിംരാജ്
📖- 542
🖨️- കേരള സാഹിത്യ അക്കാദമി ( 2010)
💸-360 ₹