Monday, August 19, 2024

സജീവിന്റെ "തൊട്ടടുത്ത് നിൽക്കുന്ന തെങ്ങിനറിയാം" വായിക്കുമ്പോൾ

 

"കാമുകനും കാമുകിയും തനിച്ചിരുന്ന മുറിയിൽ ഞാൻ പതുങ്ങിയിരുന്നു " ക്ഷണികം എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ് , ഇത്തിരി ചോര മാത്രം കൊതിച്ചു പോയ, കവിതയിൽ ആ മുറിയിൽ പതുങ്ങിയിരുന്നു  കൊതുകിന്റെ  ജീവിതം അവസാനിക്കുന്നതോ കാമുകന്റെ കൈ പതിഞ്ഞും അങ്ങനെ "ഈ വെളുത്ത ചുമരില്‍ ചോരകൊണ്ടവനെന്റെ ജീവിതം വരച്ചിരിക്കുന്നു"എന്ന് അനുഭവങ്ങളെ പ്രാരാക്കുകള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും പൂരിപ്പിക്കുന്ന കവിതകളാണ്  സജീവിന്റെ  "തൊട്ടടുത്ത് നില്‍കുന്ന തെങ്ങിനറിയാം" എന്ന പുസ്തകത്തിന്റെ ബ്ളർബിലെ വാചകങ്ങളിൽ ഈ കവിതകളുടെ മാനിഫെസ്റ്റോ പൂർണ്ണമായും എഴുതപ്പെട്ടിരിക്കുന്നു.

കൂട്ടുകാരന്റെ വീട്ടുമുറ്റത്ത് നിറഞ്ഞു നിന്നിരുന്ന ചെമ്പരത്തികളെ പറ്റി പറഞ്ഞു കൊണ്ടാണ്  തുടങ്ങുന്നത്.പുതിയ അയല്‍ക്കാരനെത്തി മതിലുയര്‍ത്തിയപ്പൊള്‍ മറഞ്ഞു പോയത് ചെമ്പത്തികള്‍ക്ക് ഒപ്പം അമ്മ ചോദിച്ച വിശേഷങ്ങളും കൂട്ടുകാരനോടുള്ള കുശലങ്ങളുമായിരുന്നു(ചെമ്പരത്തികള്‍),

ഫോണിലൂടെ വിളിക്കുമ്പോള്‍ ഓറഞ്ചിന്റെ തോട് പൊളിക്കുകയായിരുന്ന അവളോട്,  എല്ലാം പറഞ്ഞു തീരും മുമ്പേ ഫോണ്‍ കട്ടായി എങ്കിലും, അറിയുന്നു ഇപ്പോള്‍ അവള്‍ ജീവിതം മധുരമില്ലാത്ത ഒരോറഞ്ച് പോലെ ചവച്ച് തുപ്പുകയാവും എന്ന് (പറഞ്ഞുതീരുംമുമ്പേ).

കുന്നായ കുന്നെല്ലാം ഇടിച്ചു നിരത്തുന്ന ഈ കാലത്ത്,അണ്ണാനെല്ലാം പണ്ടേ ചാടിപ്പോയ അണ്ണാൻ കുന്നിലെ തപാലാപ്പീസിലേക്ക് ഇപ്പോഴും കത്തുകള്‍ വരാറുണ്ട്   നമ്മെ ഓർമ്മിപ്പിക്കുന്നു (അണ്ണാൻകുന്ന്),

ഒളിഞ്ഞിരിക്കുന്ന ഒരു നിധി തേടിയാണ് ബുള്‍ഡോസര്‍ ഭുമിയുടെ ആഴങ്ങളിലെക്ക് മാന്തി മാന്തി പോകുന്നതെന്ന് നമ്മുക്ക് ഇതു വരെ തോന്നിയിട്ടില്ലെങ്കിലും കവി അതോക്കെ വെറുതെ ആലോചിച്ച് കവിതയിലാക്കുന്നു (ബുള്‍ഡോസര്‍),

ഇനിയും പുറപ്പെടാത്ത ഒരു ബസ്സിലേക്ക് ഓടി വന്ന പെണ്‍കുട്ടി നോവുകളെല്ലാം താളത്തില്‍ കൊട്ടി ചപ്ളാങ്കട്ടയില്‍ പാടുമ്പോള്‍ , എല്ലാ മറന്ന് ഇയര്‍ഫോണില്‍ പാട്ട് കേട്ട് ഉറങ്ങുന്ന നമ്മൾ അറിയുന്നതെയില്ല  അവളുടെ പാട്ടിനെ ഇറക്കി വിട്ട് ആ വണ്ടി പോകുന്നത് (ചപ്ളാങ്കട്ട),

മുറ്റത്തെ വാഴയിലയില്‍ കിടത്തിയ ആളുടെ മുഖം ഇനി ആരും കാണാനില്ലെങ്കില്‍ മൂടാം എന്ന് ആരോ പറയുമ്പോള്‍ കൊണ്ടുപോകരുതെ എന്ന കരച്ചിലിനെയും മറികടന്ന്, എല്ലാ കാഴ്ചകള്‍ക്കും മീതെ വെള്ള മൂടുമ്പോൾ , പിന്നെ ഇരുവശവും കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ച് വഴിയിലൂടെ കിട്ടിയ സ്വീകരണം ആയാൾ ഒരിക്കലും  അറിയുന്നുല്ലെങ്കിലും ,നെഞ്ചില്‍ നിന്ന് ആ കുരുത്തോലകള്‍ വെട്ടിയെടുത്ത തൊട്ടടുത്ത് നില്‍കുന്ന ആ തെങ്ങിനറിയാം ആ അലങ്കരിച്ച കൂമ്പിലകളുടെ വേദനയേ പറ്റി (തൊട്ടടുത്ത് നില്‍ക്കുന്ന തെങ്ങിനറിയാം),

പണി തീരാത്ത വീടിന് മുന്നില്‍ കുരിശേറിയ പോലെ ജീവിക്കുന്ന, എപ്പോഴും ചിരിക്കുന്ന ആ നോക്കുകുത്തി, അടുത്ത വീട്ടില്‍ നിന്നും വെറും കൈയോടെ പടിയിറങ്ങുന്ന  പിച്ചക്കാരനെ കാണുമ്പോള്‍ ഇനിയും വരുന്നൊരു തണുപ്പ് കാലത്ത് നീ ഇവിടെയും വരും എന്നും, അപ്പോൾ താൻ കാണില്ല എന്നും ആത്മകഥകളിലോന്നും സ്ഥാനമില്ലാത്ത ഒരു ഉപമ മാത്രമാണ് താൻ എന്നും സങ്കടപ്പെടുന്നു(നോക്കുകുത്തി),

വീടിനു മുകളില്‍ വീഴുവാൻ ആഞ്ഞു നില്‍കുന്ന മരത്തെ പേടിച്ച് രാത്രി കാറ്റിലും മഴയിലും മക്കളെ കെട്ടിപ്പിടിച്ച് ഉറങ്ങാതിരുന്ന നേരം വെളുപ്പിക്കുന്നവൾ, കാണുന്നത് ആ മരത്തിന്റെ ചില്ലയില്‍ ഇരിക്കുന്ന കിളിക്കൂടിനെയാണ് (ഉറങ്ങാതെ), 

പണ്ട് വീട്ടുമുറ്റത്ത് പേരയോടൊപ്പം ഉണ്ടായിരുന്ന  മള്‍ബറി,  നിന്റെ ചുവന്ന പഴങ്ങൾ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു എന്നും, എങ്കിലും വീട്ടിനുള്ളവരുടെ ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും അപ്പുറമായ വീട്ടിലെക്കുള്ള വഴി വീതി കൂട്ടി പോയപ്പോള്‍ വെട്ടി മാറ്റപ്പെട്ട്  ,ഇന്ന് തോട്ടത്തിലുള്ള നിന്റെ ഇലകള്‍ പ്രിയങ്കങ്ങളായി പുഴുക്കൾക്ക് ഒപ്പം  നിന്റെ സ്വപ്നങ്ങളുമാണ് ഓരോ പട്ടുടുപ്പിനും നൂലുകളാകുന്നതെന്നും സങ്കടപ്പെടുന്നു(മള്‍ബെറി),

വഴിയിറമ്പിലെ ആരും തൊടാത്ത തൊട്ടാവാടിയുടെ പുന്തോട്ടത്തെ കണ്ടപ്പോള്‍ എഴുതി തുടങ്ങിയ കവിതയുടെ അവസാന വരിയെ കുറിച്ച് ആലോചിച്ച് പിന്നെയും ആ പുന്തോട്ടം കാണാൻ പോകുമ്പോള്‍ ആ കവിതയുടെ അവസാന വരിയും എഴുതി കഴിഞ്ഞ പോലെ ആയവിറക്കി കിടക്കുന്ന ആടിനെയാണ്  പകരം കാണുന്നത്  (മാജിക്ക് സ്ളേറ്റ്)

മീൻ ചട്ടിയുടെ മണം പിടിച്ചെത്തിയ പൂച്ച ചുവരിൽ ഒരു ചിത്രം കാണുന്നു,പൂപ്പാത്രത്തെ നോക്കിയിരിക്കുന്ന ഒരു പൂച്ച കുട്ടിയെ,നോക്കി നോക്കി ഇരിക്കെ ആ പൂച്ചക്ക് ഓര്‍മ്മ വരുന്നത് മഞ്ഞവെയില്‍ പരന്ന വരാന്തയില്‍ ഒന്നു മയങ്ങി ഉണര്‍ന്നപ്പോള്‍ എവിടെയോ കാണാതായ സ്വന്തം കുഞ്ഞിനെ ആയിരിക്കുമോ  (നോട്ടം),

ഇപ്പോഴും വരാന്തയില്‍ കാത്ത് നില്‍ക്കുകയാണ് കാടും മേടും കടന്നും വന്ന ആ മഴ, കുട്ടികള്‍ വരുന്നതും കാത്ത് അവര്‍ക്കൊപ്പം വീട്ടിലെക്ക് പോകുവാൻ (മഴയുടെ വര്‍ത്തമാനം),

പണ്ട് മൊബൈല്‍ ഇല്ലായിരുന്ന കാലത്ത് ജീവിച്ചിരുന്ന മനുഷ്യര്‍ ഹ്യദയമുള്ളവരായിരുന്നു എന്ന് ഇപ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടോവുമോ (പകരം),

പാട്ടവിളക്കിനോട് അതിന്റെ ആത്മകഥയില്‍ പണ്ട് ഓര്‍ക്കാപ്പുറത്ത് കറന്റ് പോയപ്പൊള്‍ പാതകത്തിന്റെ അടുത്തിരുന്ന ഉമ്മ തന്ന തന്നെയും ഒറ്റ വരിയിലെങ്കിലും പറയണേ എന്ന് ഓര്‍മ്മപ്പെടുത്തുന്ന തീപ്പെട്ടിക്കൊള്ളിലുടെയും (തീപ്പെട്ടിക്കൊള്ളി) ഒരു കവിതാശില്പശാലയിലും പങ്കെടുത്തിട്ടില്ലാത്ത കവി അനേകം സാധാരണ ജീവിതങ്ങളെ തന്റെ കവിതകളിലൂടെ അഭിവാദ്യം ചെയ്യുന്നു.

ഉള്ളിലെരിയുന്ന  ജീവിതമാണ് എല്ലാ മികച്ച കവിതയുടെയും ഉള്ളുര എന്നതിനാല്‍ കവിതയുടെ തളിക നിറയെ എരിവ് പുരട്ടിയ അനുഭവഖണ്ഡങ്ങള്‍ വിളമ്പിവെച്ചു ആധുനികത എന്നും പുതിയ കവിതയില്‍ ഈ എരിച്ചില്‍ അടുത്തു ചെന്ന് പൊട്ടിച്ചെടുത്ത് നാത്തുമ്പത്തിട്ടാല്‍ മാത്രം അറിയാനാവും വിധം ഗുപ്തം,ലീനം,പരോക്ഷം ലീനധ്വനിയുടെ കാവ്യതന്ത്രമവലംബിക്കുകയും ആ ധ്വനി ജീവിതം തന്നെയായി മാറുകയും,അത് കവിതക്ക് രോചകമായ എരിവ് പകരുകയും ചെയ്യുന്നു എന്നതാണ് സജീവിന്റെ കവിതയുടെ സ്വകാര്യ രസതന്ത്രം എന്ന് "പറഞ്ഞുതീരുംമുമ്പേ തീര്‍ന്നുപോകുന്നവ" എന്ന തലവാചകത്തില്‍ സജയ് കെ.വി ഈ കവിതകളെ പറ്റി പറയുന്നു.

ഈ കവിതകളുടെ പുസ്തകത്തിന്റെ അവസാന താളില്‍, നെഞ്ചില്‍ നിന്നും കൂമ്പിലകള്‍ വെട്ടിയെടുക്കപ്പെട്ട് തൊട്ടടുത്തുനില്‍ക്കുന്ന ആ തെങ്ങിന്റെ വേദനകൊണ്ട് നിങ്ങളുടെ മനസ്സും ചെറുതായി മുറിഞ്ഞിട്ടുണ്ടാകും എന്നും അതിന് കാരണം ഇപ്പോള്‍ നമ്മള്‍ ഈ കവിതകള്‍ വായിക്കുവാൻ തുടങ്ങിയതിനാലാണ് എന്നും റെജു കടവൂരും പറയുന്നു.

ശരിയാണ് ഇവിടെ പറഞ്ഞ അനുഭവങ്ങള്‍ക്ക് ഒക്കെ എത്രയോ അപ്പുറമാണ് ഈ പുസ്തകത്തിലെ 54 കവിതകളുടെ വായനയിലൂടെ നമ്മള്‍ക്ക് അനുഭവമാകുന്ന ആ എരിവും മുറിവും സജീവിന്റെ കവിതകള്‍ നമ്മളിലെക്ക് പകരുന്നത്.ഈ പുസ്തകം 2016ല്‍ പ്രസിദ്ധിക്കരിക്കുകയും  ഇതിലെ കവിതകളൊക്കെ അതിനും ഏറെ മുമ്പേ എഴുതപ്പെടുകയും ചെയ്താണെങ്കിലും, ഇന്നും നിരന്തരമായി  നമ്മള്‍  ചുറ്റിലും കാണുന്നതും കേള്‍ക്കുന്നതും ഒക്കെ തന്നെയാണ്   കവിതകളുടെ വായന ഇന്നും നമ്മോട് പറയുന്നത്.

അപ്പിള്‍ വൈറ്റ് ലെഗിൻസിട്ട് യുക്കാലി മരങ്ങൾ.



അപ്പിള്‍ വൈറ്റ് ലെഗിൻസിട്ട് യുക്കാലി മരങ്ങള്‍,പലകാലങ്ങളില്‍, പലനേരങ്ങളില്‍,പലമനസികാവസ്ഥകളില്‍ ഫേസ്ബുക്കില്‍ എഴുതികൂട്ടിയ ചില്ലറ കവിതകളുടെ കുടുക്ക പൊട്ടിച്ചതാണീ അപ്പിള്‍ വൈറ്റ് ലെഗിൻസിട്ട് യുക്കാലി മരങ്ങള്‍,എന്ന് രേണുകുമാര്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ പാളുന്നനേരം പരല്‍മീനില്‍ പറയുന്നു.പക്ഷേ ഈ കവിതകള്‍  വായിക്കുമ്പോൾ വായനക്കാരന് തോന്നും ഇത് ചില്ലറ കവിതകളാണോ എന്ന്,എന്നാൽ ഒരിക്കലും ചില്ലറകളായി മാത്രം കണ്ട് വായിച്ച് പോകുവാൻ കഴിയില്ല ഈ കവിതകളോക്കെയും.ചില്ലറകള്‍ എന്നതിനപ്പുറം എന്തോക്കെയോ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു ഈ പുസ്തകത്തിലെ കവിതകളെല്ലാം. ഇച്ചിരിയും, മുറിഞ്ഞതും,മണമുള്ളതും,കുളമ്പുള്ളതും,പിന്നിയതും, പാളുന്നതും,ഇറ്റുവീണതുമായ തൊണ്ണുറ്റഒൻപത് കവിതകളില്‍ രണ്ടുവരികളിലും മുപ്പത്തിഒന്ന് വരികളിലുമുള്ള കവിതകളുണ്ട്.
"മുഴുവൻ കവിതയാകയാല്‍ ഒരു വരിയും എഴുതാനാവുന്നില്ലല്ലോ" എന്നും "അവളുടെ മനോഹരനടത്തമെന്നെ കവിയാക്കുന്നു. മനോഹരമായവിരലുകളെന്നെ ചിത്രകാരനാക്കുന്നു" എന്നും "മണങ്ങള്‍ക്ക് മരണമില്ല അല്ലെങ്കിപ്പിന്നെ അന്തിയാകുമ്പോ അമ്മയുടെ മണമിങ്ങനെ തിരകളായ് പാടത്തൂന്ന് കയറിവരുമോ" എന്നും "പൂവുകളെ കൊണ്ട് തോറ്റു എത്ര നുള്ളിക്കളഞ്ഞാലും ഒരെണ്ണം ഉള്ളിലെവിടെയെങ്കിലും പിന്നെയും പൂത്തുനില്‍ക്കും" എന്നും "ഭൂമിയുള്ളവര്‍ക്ക് എന്തും പറയാം ഭൂമിയില്ലാത്തവര്‍ക്ക് അതേപ്പറ്റി മാത്രമേ പറയാനാവൂ" എന്നും "ചുണ്ടുകളത് മറക്കുന്നതേയില്ല കവിളുകളത് ഓര്‍ക്കുന്നുണ്ടാവുമോ" എന്നും "ഞാനൊരിറ്റു വെട്ടം നിന്റെ കണ്ണുകളില്‍ വസിക്കയാലത് നാലുപേര് കാണുന്നു" എന്നും "ഒരു കീറല്‍ തുന്നിച്ചേര്‍ക്കുമ്പോഴും ഒരു ബട്ടൻസ് വെച്ചുപിടിപ്പിക്കുമ്പോഴും ഉള്ളിലേതോ കടല്‍ ശാന്തമാകുന്ന പോലെ" എന്നും ഒക്കെയുള്ള ഈ കവിതകളെ,കവിതകള്‍ എന്നതിനെക്കാള്‍ കവിതയുെടെ മിന്നലുകള്‍ എന്ന് ഇവയേ വിളിക്കാനാണ് എനിക്കിഷ്ടം എന്ന് പാളുന്നനേരം പരല്‍മീനില്‍ പറയുന്നതു രേണുകുമാർ പറയുന്നത് പോലെ ഈ  വരികള്‍ പലതും വായിക്കുമ്പോള്‍ മിന്നലുകളായി തന്നെ നമ്മുടെ മനസ്സിലെക്ക് ആഴ്ന്നിറങ്ങും.പുഴയില്‍ പാളുന്ന പരല്‍മീനിനെ ഒറ്റവരികവിതയായി കാണുന്ന രേണുകുമാര്‍ പലതരം പരല്‍ മീനുകളെയാണ് ഇവിടെ പലകാലങ്ങളില്‍, പലനേരങ്ങളില്‍, പലമനസികാവസ്ഥകളില്‍ ഈ പുസ്തക താളുകളില്‍ വായിക്കുവാൻ നമ്മുക്ക് തരുന്നത്.ഇവ എല്ലാം ഫേസ്ബുക്കിലെ നിമിഷനേരം മാത്രം ആയുസ്സുള്ള  പോസ്റ്റുകളില്‍ മാഞ്ഞു പോകെണ്ടവയല്ല എന്ന രേണുകുമാറിന്റെയും ഒലിവിന്റെയും ബോദ്ധ്യങ്ങളില്‍ നിന്നാണ് ഈ മനോഹരമായ ചെറിയ കവിതാ പുസ്തകം വായനക്കാര്‍ക്കായി കിട്ടുന്നത്.ഇതിലെ കവിതകള്‍ ഒന്നും മിന്നലുകള്‍ പോലെ മാഞ്ഞു പോകില്ല എന്നും മനസ്സിനുള്ളില്‍ മിന്നല്‍ വെളിച്ചമായി തന്നെ തെളിഞ്ഞു നില്‍കും എന്ന് ഈ കവിതാ വായന നമ്മേ ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യും.

പൊന്ത വായിക്കുമ്പോൾ



വെന്ത് കിട്ടുവാൻ എന്ത് ചെയ്യണം ? തീയിൽ ചുട്ടെടുക്കാം. ആവിയിൽ പുഴുങ്ങാം. എണ്ണായിൽ പൊരിക്കാം .പൊരിവെയിലത്ത് പാറക്കല്ലിൽ നിരത്തിയിട്ടാലും മതി വേകണമെന്നല്ലേയുള്ളൂ. ജീവിതം പാകപ്പെടണ്ണമെങ്കിലോ? ചുമ്മാ നിന്നു കൊടുത്താൽ മതി .അനുഭവം തേടി പരക്കം പായേണ്ട കാര്യമൊന്നുമില്ല. ഓരോന്നും ഊഴം വച്ച് വന്നു കയറിക്കൊളളും . പെന്തയിലേ "കഥയ്ക്കു മുമ്പ്" തുടങ്ങുന്നത് ഈ വാചകങ്ങളിലുടെയാണ്. അങ്ങനെ ജീവിതത്തിൽ വെറുതെ നിന്നു കൊടുത്ത് പാകപ്പെട്ടതും പാകപ്പെടാത്തതുമായ കുറേ ജീവിതങ്ങൾ 
പൊന്തക്കുള്ളിൽ കഥകളായി നിറയുന്നു. "എന്തെങ്കിലും അന്വേഷിക്കാനോ ശനിയെക്കുറിച്ച് വ്യാകുലപ്പെടാതെ വലിയ രാഷ്ട്രീയ നിലപാടുകൾ പറയാനുള്ളതല്ല ജീവിതമെന്ന ഈ കഥകൾ വായിച്ചാൽ തോന്നും" എന്ന്.  കാത്തിരുന്ന പുസ്തകം എന്ന കുറിപ്പിലുടെ എസ്.ഹരിഷ് പുസ്തകത്തെ പറ്റി പറയുന്നത് ഈ കഥകൾ വായിക്കുമ്പോൾ ശരിയാണെന്ന് തോന്നും .ഈ കഥകളിലെ മനുഷ്യൻ ഇതോന്നും  പറയുന്നില്ല, പാകപ്പട്ടതും പാകപ്പെടാത്തതുമായ  കുറേ ജീവിതങ്ങൾ, അതും നമ്മൾ ചുറ്റുപാടും കണ്ടിട്ടുള്ളതും കാണാതെ പോയതുമായ ജീവിതങ്ങൾ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ കഥകളുടെ രൂപത്തിലാക്കി നമ്മുടെ മുന്നിലേക്ക് വായനക്കായി നീട്ടുമ്പോൾ നമ്മൾ  വായിക്കാതിരുന്നാൽ നമ്മുടെ ജീവിതവും പാകപ്പെടുന്നതെങ്ങനെ.  രണ്ടായിരത്തിൽ എഴുതിയ "മുയൽക്കുരുതിയും" "നദീമുഖത്തെ കുഞ്ഞുങ്ങളും" കഴിഞ്ഞ് കഥഴുത്തിന്റെ ലോകത്ത് അല്പകാല നിശബ്ദതയ്ക്കു ശേഷം 2017 പൊന്തയിലൂടെ വീണ്ടും വായനക്കാരോട്    കഥ പറഞ്ഞ് തുടങ്ങിയ ഉണ്ണികൃഷ്ണന്റെ  11 കഥകളാണ് പൊന്ത എന്ന ആദ്യ സമാഹാരത്തിലുള്ളത്. ഈ കഥകളൊക്കെ വായിക്കുവാൻ യാതൊരു കഷ്ടതകളും വായനക്കാരൻ എടുക്കേണ്ടതില്ല പുതിയ കാലത്തെ പല കഥകളുടെയും ഡേക്കറേഷനുകൾ ഒന്നുമില്ലാത്ത ഈ കഥകളിൽ വായിക്കാൻ കഴിയുന്നത് കഥകളിൽ  നിറയുന്നത് ജീവിതങ്ങൾ മാത്രമാണ്,