Tuesday, May 3, 2022

ഒരു പകലവസാനിച്ച് സന്ധ്യ തുടങ്ങുമ്പോള്‍.......


ഒരു പകലവസാനിച്ച് സന്ധ്യ തുടങ്ങുന്നത് നോക്കിയിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്തായിരിക്കും  തോന്നുക.വേനലിന്റെ ചൂട് പുകയുന്ന പകലിന്റെ ഒടുക്കവും,പകല്‍ പെയ്ത തോർന്ന മഴ ബാക്കിയാക്കിയ കാർമേഘത്തിന്റെ ഇരുളും ഈ സന്ധ്യകളില്‍ കണ്ടിരിക്കുമ്പോള്‍, പകലിന്റെ പ്രതീക്ഷകൾക്ക് മേല്‍ രാത്രിയുടെ ഇരുള്‍  പരക്കുന്നതിന് മുമ്പ് എല്ലാ ജീവജാലങ്ങളും, മനുഷ്യരുൾപ്പടെ സ്വന്തം കൂര തേടി പായുകയാണ്,ആ തിരക്കുകളില്‍ അതുവരെ ഉണ്ടായിരുന്നതിനപ്പുമുള്ള തിരക്കിലാകുന്നു ലോകം. ആകാശത്തിന്റെ മങ്ങിയ വെളിച്ചത്തില്‍ ഏതോ അജ്ഞാതനായ ചിത്രകാരന്റെ സൃഷ്ടി പോലെ രൂപം കൊള്ളുന്ന പറവകളുടെ കൂട്ടങ്ങള്‍ ,തങ്ങള്‍ ചേക്കേറിയ ചില്ലകളില്‍ നിന്ന് ഇര തേടി പുലർച്ചക്ക് പറന്ന ദൂരങ്ങളോക്കെയും തിരികെ പറക്കുമ്പോള്‍ ആ കൂട്ടത്തിന്റെ ഒരുമകള്‍ ഒരു ചലചിത്രത്തില്‍‍ എന്ന പോലെ ഒരോ നിമിഷവും രൂപാന്തിരം പ്രാപിക്കുമ്പോഴും സ്വന്തം കൂട്ടത്തിന്റെ വേഗത്തിനോപ്പം എത്താനാകാതെ പിന്നിലായി പോയവരെയും അവിടെ കാണാം .ഒരു പക്ഷേ വാർദ്ധ്യക്യത്തിന്റെയോ രോഗപീഡയുടെയോ പരുക്കുകളൊ ഒക്കെ ആകാം ഈ പിൻവാങ്ങലുകൾക്കും , ഒറ്റപ്പെടലുകൾക്കും കാരണം ,എത്ര ദൂരം ഒറ്റക്ക് പറക്കാനാകും എന്ന് പോലും നിശ്ചയമില്ലാത്ത ഇവരെ പോലുള്ളവരെ ആകാശത്ത് മാത്രമല്ല,ഭൂമിയിലും കാണാം.നാലും കൂടുന്ന കവലകളില്‍ പണ്ട് പടർന്നു പന്തലിച്ച് നിന്നിരുന്ന വൻ മരങ്ങളില്‍ സന്ധ്യ നേരങ്ങളില്‍ കേട്ടിരുന്ന കലപില ശബ്ദങ്ങള്‍ ഇന്ന് ഏറെ കുറെ അപ്രതിക്ഷമായി കഴിഞ്ഞു,ഇന്ന് ആ സ്ഥാനങ്ങളില്‍ ഉയർന്ന ബഹുനിലമന്ദിരങ്ങൾക്ക്  ചില്ലകളില്ലെന്ന സങ്കടത്തില്‍ അവിടെ ചേക്കേറിയിരുന്ന പറവകളോക്കെ ചേക്കേറുവാന്‍ ചില്ലകള്‍ തേടി എത്രയോ ദൂരങ്ങളിലെക്ക് പറന്നു പോയിരിക്കുന്നു.പണ്ട് കന്നുകാലികളെ മേയിക്കുവാന്‍ പുലർച്ചെ  പോയിരുന്നവർ നേരം മയങ്ങി , മടങ്ങാൻ തുടങ്ങുമ്പോൾ ആ കൂട്ടത്തേ നയിച്ചു പോയവരുടെ മനസ്സിലുണ്ടാകുന്ന ആധി, തെളിച്ചു വന്നവയിൽ ഒന്നിനുപോലും കുറവ്  ഉണ്ടാവരുത് എന്നതായിരുന്നു. ആ കൂട്ടത്തിൽ നിന്ന് ഒന്ന് കൂട്ടം തെറ്റി പോയേങ്കില്‍ അവയേ തോടി മറ്റുള്ളവയേ വിട്ട് കൂട്ടംതെറ്റിയവയ്ക്ക് പിന്നാലെയായിരുന്നു അവര്‍ പോയിരുന്നത്. അന്നത്തെ മെയ്ച്ചിലുകാരന്‍ ഇരുൾ പരക്കും മുമ്പു മേയാൻ പോയ കുന്നിൻപുറത്ത് പുൽമേട്ടിൽ നിന്നോ കൂട്ടത്തിൽ നിന്ന് കൂട്ടംതെറ്റിയവയേ അയാളുടെ സ്നേഹപൂർണമായ വിളികളാൽ തിരികെ എത്തിച്ചിരുന്നു. എന്നാല്‍ അന്നും ആ വഴികൾ ഒക്കയും ഒറ്റപ്പെട്ട് പോയവരെ,വിശപ്പിന്റെ വിളിയുമായി ചിലർ കാത്തിരുന്നിരുന്നു ,വിശക്കുമ്പോൾ മാത്രം ഇരതേടി ഇറങ്ങുന്നവരയിരുന്നു അവർ. വിശപ്പകറ്റാൻ അല്ലാതെ ഒരിക്കൽ പോലും ജിവിതത്തില്‍ അവര്‍ വേട്ടയാടി പിടിച്ചിട്ട് ഉണ്ടാവില്ല. തിരികെ എത്തി കഴിഞ്ഞാൽ ഇരുട്ടിനോടൊപ്പം അടുത്ത പുലരിയിലേക്ക്,പുതിയ മേച്ചിൽപുറങ്ങളെയും കിനാവ് കണ്ടിരുന്നിരിക്കാം  ഇവരും . എന്നാലിന്നോ പുലർച്ചെയെന്നൊ സന്ധ്യയേന്നൊ വ്യത്യാസമില്ലാതെ ഇവരെ ആട്ടിതെളിക്കപ്പെടുന്നത് കത്തിമുനകളിലെക്കാണ്.മുമ്പ് വിശപ്പകറ്റാന്‍ താണ്ടിയ ദൂരങ്ങളോന്നും അവർക്ക് ദൂരങ്ങളെ അല്ലായിരുന്നു,കല്ലും,മുള്ളും നിറഞ്ഞ വഴികളും,കുന്നുകളും,മേടുകളും കടന്നുള്ള യാത്രകളില്‍ അവര്‍ സ്വപ്നം കണ്ടിരുന്നത് ഹരിതാഭമാർന്ന  പുൽമേടുകളും മധുരിക്കുന്ന,കുളിർമ്മയും ജലത്താല്‍ നിറഞ്ഞോഴുകിരുന്ന അരുവികളുമായിരുന്നു. എന്നാല്‍ ഇന്നത്തെ യാത്രകൾ മോട്ടോർ വണ്ടികളിൽ അഞ്ചു പേർക്കുള്ള ഇടങ്ങളിൽ അതിനും ഇരട്ടിയെ കുത്തി നിറച്ചാണ് ഈ വണ്ടികൾ യാത്ര തിരിക്കുന്നത് പച്ചപ്പുകളിലേക്ക് അല്ല രാകിമിനുക്കിയ കത്തിതലപ്പുകളിലെക്കാണ് എന്ന് മിണ്ടാപ്രാണികൾ എങ്കിലും അവർക്കു മനസ്സിലാവുന്നുണ്ടാവാം . ആ കാഴ്ചകൾക്ക് ഇന്ന് രാവെന്നൊ പകലെന്നൊ ഇല്ല, പണ്ട് അവരെ കാത്തിരുന്നവര്‍ വിശക്കുന്നവർ മാത്രമായിരുന്നു,വിശക്കുമ്പോള്‍ മാത്രമായിരുന്ന അവര്‍ ഇരകളെ തേടി ഇറങ്ങിരുന്നത്,അവര്‍ വിരലിലെണ്ണവുന്ന നാൽക്കാലികള്‍ മാത്രമായിന്നെങ്കില്‍ ഇന്ന് അവരെ കാത്തിരിക്കുന്നവർ വിശപ്പിനേക്കാൾ അപ്പുറം സമൂഹത്തിൽ തങ്ങളുടെ സ്ഥാനം എവിടെ നിന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് മുന്തിയതെന്നോ തഴ്ന്നതെന്നൊ  ഇല്ലാത്ത ഇടങ്ങളിലെ  തീൻമേശകളിൽ ആവശ്യത്തിലേറെ വിളമ്പി കൂട്ടുന്ന ഇരുകാലികൾ ആണ് എന്നതാണ് ദുഖകരം .

പകൽ അധ്വാനത്തിന് ശേഷം വെയിൽ മായുമ്പോൾ കൂടണയാൻ പായുന്ന ഓരോരുത്തരുടെയും മനസ്സിൽ എന്തെല്ലാം ഉണ്ടാവുക. രാവിലെ തങ്ങളുടെ പണിഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ മുന്നിലേക്ക് നീട്ടിയ വീട്ടു ആവശ്യങ്ങളുടെ നീണ്ട പട്ടികകൾ,അതിനു ഉപ്പും,മുളകും, പയറും,പഞ്ചസാരയും,എണ്ണയും തുടങ്ങി ഇതു വരെ ജീവിച്ച് ജീവിതത്തിനൊടുവിൽ തന്റെതായ നിമിഷങ്ങക്കായി കാത്തിരിക്കുന്നവർക്കായി ആവശ്യവും അനാവശ്യമായ  മരുന്നുകളുടെ കുറിപ്പടികൾ വരെ. ഓരോ മനുഷ്യനും ഉണരുന്നതും ഉറങ്ങുന്നതിന് ഇടയിലുള്ള സമയം ചെലവഴിക്കുന്നത്,പണിയെടുക്കുന്നത്,കച്ചവടം ചെയ്യുന്നത് ഒക്കെ ഇങ്ങനെയുള്ള നീണ്ട പട്ടികയിൽ കയറിക്കൂടിയ ആവശ്യവും അനാവശ്യമായ   സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനാണ് എന്ന് തോന്നും ഇന്നുള്ളവരുടെ ജീവിതം കണ്ടാല്‍. സന്ധ്യകൾക്ക് മുമ്പ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എവിടെയൊക്കെയാണ് തിരക്കുകൾ കൂടുന്നതെന്ന് ഈ പട്ടികകൾക്കുള്ളിലെ സാമാനങ്ങളുടെ പീടികളുടെ മുന്നിലാകും എന്നത് ഒന്ന് ശ്രദ്ധിച്ചാൽ കാണാൻ കഴിയും.എന്നും ഈ  പ്രാരാബ്ധ പട്ടികയിൽ മാത്രം ശ്രദ്ധിച്ച് അതിലെ ക്രമങ്ങൾ വെട്ടിയും തിരുത്തിയും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർക്ക് തനിക്കു ചുറ്റുമുള്ള മറ്റുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ എങ്ങനെ കഴിയും.പണ്ട് നഗരങ്ങളിൽ ഏതെങ്കിലും തുറസ്സായ ഇടങ്ങളിൽ പാട്ടുകളും,നാടകങ്ങളും,നൃത്തങ്ങളും,സ്വപ്നങ്ങളും സിനിമാപ്രദർശനം ഒക്കെ നടക്കുന്നുണ്ടാവും അന്നോക്കെ ഈ ഓട്ടങ്ങളക്കിടയില്‍ അവർക്ക് ഒന്ന് കണ്ണുകൾ കൊടുക്കുവാൻ പലരും  സമയം  കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന് അവരൊക്കെ എവിടെയോ പോയി മറഞ്ഞു കഴിഞ്ഞിരിക്കുന്നു, അല്ലെങ്കിൽ പഴയ തുറസ്സുകളില്‍ നിന്നും അടഞ്ഞുകൂടിയ ചുവരുകൾക്കുള്ളിലെക്ക് അവ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇന്ന് ആ ചുവരുകള്‍ തേടി അധികമാരും പോകാറില്ല,അവിടെ കിട്ടുന്ന ഒക്കെയും തന്റെ കൈയ്യിലെ ചതുരത്തില്‍ കിട്ടുമ്പോള്‍, അവരെല്ലാം തങ്ങളുടെ ഓട്ടത്തിനിടയിൽ വീണു കിട്ടുന്ന അല്പം സമയം അത് ബസ്സിലായാലും തീവണ്ടിയില്‍ ആയാലും മറ്റ് എവിടെയായാലും തന്റെ കയ്യിൽ ചെറിയ ചതുര കണ്ണുകളിലേക്ക് മാത്രം  ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. എവിടെയെങ്കിലും നാലാൾ കൂടുന്ന ഇടങ്ങളിലൊക്കെ ഉയർന്ന ശിരസ്സുമായി ശബ്ദ കോലാഹലത്തോടെ പരസ്പരം മിണ്ടുന്ന ആളുകളെയിരുന്നു കണ്ടിരുന്നത് എങ്കില്‍ ഇന്ന് എവിടെ എന്നില്ലാതെ അതൊരു മരണ വീടൊ കല്യാണ വീടൊ മറ്റേത് ഇടമോ ആകട്ടെ കുനിഞ്ഞ ശിരസ്സുമായിട്ടുള്ളവരെ മാത്രമാണ്  കാണാൻ കഴിയുക.പണ്ട് സന്ധ്യകളുടെ ഭംഗി കാണുന്നവരില്‍  നിന്ന് ഈ കനിഞ്ഞ ശിരസ്സുമായിരിക്കുന്ന  ആൾകൂട്ടത്തിന് (ഇന്ന് അതിന് പ്രായഭേദമില്ലാ) പുലരികളുടെയൊ സന്ധ്യകളുടെയൊ ഭംഗിയുള്ള  കാഴ്ചകളെപ്പറ്റി എങ്ങനെ ഓർക്കാനാണ്. തന്റെ കയ്യിലെ ചതുരപ്പെട്ടിയുടെ നീലവെളിച്ചതിന്റെ  മാന്ത്രികതയില്‍പെട്ടു പോയ ഈ ആള്‍ക്കൂട്ടം അല്ലെ നമുക്ക് ചുറ്റും ഇന്ന് കാണുന്നത്. ഇങ്ങനെയൊക്കെ കാലവും ലോകവും മാറുമ്പോൾ തന്റെ പതിവ്  നടത്തിന് യാതൊരു  മുടക്കം വരുത്തതെ സൂര്യനും,ചന്ദ്രനും,നക്ഷത്രങ്ങളും പഴയ ഇടങ്ങളിൽ തന്നെയുണ്ട്. ചേക്കേറുവാൻ ചില്ലുകൾ കിട്ടാത്ത പക്ഷികളും,മേച്ചിൽപ്പുറങ്ങളിലെ പുൽമേടുകളുടെ പച്ചപ്പും തേടി അലയുന്ന  മൃഗങ്ങളും.നാലും കൂടുന്ന കവലകളിലെ ചെറുചായക്കടകളിലും ആല്ത്തചറകളിവും നാട്ടുമൈതാനങ്ങളിലും നാടൻ വായനശാലകളും ഒക്കെ നാട്ടിലെ പ്രായമായവരുടെ കിനാക്കളിൽ മാത്രം അവശേഷിക്കുന്നു. കുനിഞ്ഞ ശിരസ്സുമായി മാത്രം ജീവിക്കുന്ന ആൾക്കൂട്ടവും എന്തൊരു ചൂട് എന്ന് ശാപവാക്കുകളൊടെ സൂര്യനെയും,കറണ്ട് പോകുമ്പോള്‍ മാത്രം കോൺക്രീറ്റ് കൂടാരങ്ങളുടെ ജനൽ പഴുതിലൂടെ  കാണുന്ന ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉയർന്ന ശിരസ്സോടെ  നോക്കി ഒരു ചെറുപുഞ്ചിരി പടർത്തുന്ന മുഖമുള്ളവരും ഇനി എന്നാണ് തിരികെ എത്തുക,അറിയില്ലയെങ്കിലും എന്നെങ്കിലും തിരികെ എത്തും എന്നു തന്നെ പ്രതീക്ഷിക്കാം.

No comments:

Post a Comment