Monday, December 6, 2021

ഒലിപ്പ് അഥവാ തേപ്പ്

ജീവിതത്തിൽ 
നിന്ന് പ്രണയം 
ഒലിച്ചു (തേച്ചിട്ട് )
പോയേങ്കിൽ 
എന്തു ചെയ്യും ?

പണ്ടായിരുന്നെങ്കിൽ 
നല്ല ആഴമുള്ള ആറ്റിൽ 
മണൽ വാരാനോ 
ഉപ്പുവെള്ളം നിറഞ്ഞ 
കായലിൽ കക്ക 
വാരാനോ 
നല്ല ഓളമുള്ള കടലിൽ 
മീൻ പിടിക്കാനോ  
മണ്ട പോയ കൊന്ന 
തേങ്ങിന്റെ കുടുന്ത 
വെട്ടാനോ 
നിറയേ നീറുള്ള മാവിൻ 
കൊമ്പത്തെ കടുന്നലിനെ 
ഇളക്കാനോ ,പോകാമായിരുന്നു.

ഇന്നാണെങ്കിൽ
ഒരു സെക്കന്റെ ഹാന്റെ 
ബുള്ളറ്റ് വാങ്ങി
ഫുൾ ടാങ്ക് പ്രട്രോളും
അടിച്ച് (കടം വാങ്ങിട്ടായാലും )
എങ്ങോട്ടോ
ഒടിച്ച് പോകുന്ന വഴിക്ക് ,
ആറും കാടും കുന്നും 
പോലെ തോന്നിക്കുന്നിടത്ത് 
നിന്ന് ഷേൽഫി എടുത്തും 
വഴിയിൽ കാണുന്ന 
തട്ടുകടയിൽ നിന്ന് 
കട്ടൻ ചായയും കുടിച്ച്
മീൻ പൊരിച്ചതിന്റെയും 
ഇറച്ചി വരട്ടിയതിന്റെയും
ഫോട്ടം പിടിച്ചും ,ചുമ്മാ 
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും
ഇട്ട് ലൈക്കും കമന്റും 
നോക്കി ഇരിക്കാമായിരുന്നു . 
കാശുണ്ടേങ്കിൽ
സ്മിർനോഫ് കുപ്പിയുടെ
കഴുത്ത് ഞരിച്ച് വെളളമില്ലാതെ 
നെഞ്ച് കത്തിക്കാമായിരുന്നു.

ഇങ്ങനെ ഒക്കെ ചെയ്താലും 

ഒലിച്ചു പോയതായാലും
തേച്ചിട്ട് പോയതായാലും
ഈ പ്രണയമാക്കെ തിരിച്ച് 
വരും എന്ന് യാതോരു ഉറപ്പും 
ഇല്ലാതെ സ്ഥിതിക്ക് .

അടുത്ത വണ്ടിക്ക് 
കൈ കാണിക്കാമായിരുന്നു 
നിർത്തിയാലും ഇല്ലേങ്കിലും .

കവിതകൾ

ഒത്തിരി കവിത ഒന്നും
എഴുതിട്ടില്ല, 
ഒരു നാലഞ്ച് എണ്ണം ,
എല്ലാം ലളിതമായിരുന്നു .
എഴുതാനറിയാത്തവനും 
വായിക്കാമായിരുന്നു .
എഫ്.ബിയിൽ ഇട്ടപ്പോൾ 
വായിക്കാത്തവൻ 
ചുമ്മാ ലൈക്ക് അടിച്ചു .
വായിച്ചവൻ ഒന്ന് ശങ്കിച്ചു ,
പിന്നെ മുകളിലോട്ടും 
താഴോട്ടും വിരലോടിച്ചു ,
അവിടെ ഘന ഗംഭീരന്മാർ 
കുറച്ചുണ്ടായിരുന്നു 
വാക്കുകളുടെ ,വരികളുടെ 
എണ്ണവും അർത്ഥവും 
തൂക്കി നോക്കി 
ഇതോ കവിത 
എന്ന് കമന്റി .
പിന്നാലെ പിന്നാലെ 
അഞ്ചാറ് ആയപ്പോൾ ,
പിന്നെ ജീവനിൽ 
കൊതിയുള്ളവരാരും 
തിരിഞ്ഞു നോക്കിയില്ല .
അതോടെ എഴുതിയവൻ 
പണി നിർത്തി ,
ഇപ്പോൾ മാസ്ക് വില്പനയാണ് 
വഴി സൈഡിൽ .

ആഗ്രഹങ്ങൾ

പണ്ട് ,
കവിയാകുവാൻ ആഗ്രഹിച്ചിരുന്നു ,
കഥഴെഴുതുവാൻ ശ്രമിച്ചിരുന്നു ,
ചമയങ്ങൾ തേടി പോയിരുന്നു ,
നിറഞ്ഞു പോകുന്ന ബസ്സിലേക്കും
തീവണ്ടി അകന്നു പോകുന്ന 
പാളങ്ങളിലേക്കും
ഓളങ്ങൾ അവശേഷിപ്പിച്ച് മറയുന്ന
യാത്രയാനങ്ങളിലേക്കും 
ആർത്തിയോടെ കാണാ ദേശങ്ങളുടെ
സ്വപ്നങ്ങൾ കണ്ടിരുന്നു ,
വർണ്ണങ്ങൾ നിറഞ്ഞ 
പ്രണയ കുമിളകൾക്ക് പിറകേ 
എത്ര ദൂരങ്ങൾ ഓടി തളർന്നിരുന്നു .

ഒടുവിൽ ,
ഇതിനിടെ എപ്പോഴോ 
ഒരു നിമിഷത്തിൽ 
ഒരു നേര് പോലെ 
ജീവിതം മുന്നിൽ വന്ന് 
നിന്നപ്പോൾ 
ഇന്നലകളെയും നാളകളെയും 
മറന്ന് 
ഇന്നിന്റെ മാത്രം 
യാത്രികനായി.
അവിടെ കവിതയും ,കഥകളും ,
ചമയങ്ങളും ,
മോഹിപ്പിക്കുന്ന ദേശങ്ങളും ,
പ്രണയങ്ങളും ഒന്നുമില്ല ,
ആകെയുള്ളത് 
ഒരു പകപ്പ് മാത്രം 
ജീവിതം എന്ന നേര് മാത്രം 
ആ നേരിന്റെ പകപ്പ് മാത്രം.