Tuesday, June 24, 2025

▪️വായിച്ച പുസ്തകം/ ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലു അഥവാ സുകുമാരൻ്റെ രഹസ്യ ജീവിതം / വി.ടി. പ്രദീപ്▪️




പ്രദീപിന്റെ സുകുമാരനെ, അതെ ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലുവിലെ സുകുമാരനെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും,ചിലപ്പോള്‍ നിങ്ങള്‍ നടന്നു പോകുന്ന വഴിയരികില്‍,നിങ്ങള്‍ക്ക ഒപ്പമോ,നിങ്ങള്‍ക്ക് ഏതിരെയോ സുകുമാരൻ കടന്ന് പോയിട്ടുണ്ടാകാം,മറ്റു ചിലപ്പോള്‍ കവലയിലെ ചായക്കടയില്‍ ഒരു ചില്ല് ഗ്ളാസില്‍ കാലി ചായയുമായി നാട്ടുകാര്‍ക്കിടയില്‍, ചന്തയില്‍,ബസ്സ് സ്റ്റോപ്പില്‍,അടുത്തുള്ള സൂപ്രൈര്‍ മാര്‍ക്കറ്റില്‍,അടുത്ത ബന്ധുക്കളുടെ,സുഹ്യത്തുകളുടെ കല്യാണ വീട്ടില്‍,ബസ്സില്‍, ട്രെയിനില്‍, ചീറിപായുന്ന ബൈക്കില്‍,പിന്നെ ചിലപ്പോള്‍ നിങ്ങളുടെ വീട്ടിലെ നിലകണ്ണാടിക്ക് മുന്നില്‍ നിങ്ങളായി തന്നെ,പക്ഷേ നിങ്ങള്‍ ഇതു വരെ ശ്രദ്ധിച്ചിരിക്കില്ല,എന്നാല്‍ പ്രദീപിന്റെ ഈ കഥകള്‍ വായിച്ച് കഴിഞ്ഞാല്‍, സുകുമാരനെ നിങ്ങള്‍ തിരിച്ചറിയും,അനുഭവിക്കും നിങ്ങളില്‍, സ്നേഹിക്കും ആത്മമിത്രമായി,കൂടപ്പിറപ്പായി, സന്തതസഹചാരിയായി,നിങ്ങളുടെ സന്തോഷത്തില്‍ സങ്കടത്തില്‍ പ്രതിസന്ധികളില്‍,നിങ്ങള്‍ പ്രതീക്ഷിക്കും സുകുമാരനെ നിങ്ങക്കോപ്പം, നിങ്ങള്‍ നിത്യജീവിതത്തില്‍ കണ്ടുമുട്ടി പരിചയിച്ച പലരുമാണ് ഈ കഥകളിലെ സുകുമരൻ,ആ സുകുമാരന്റെ രഹസ്യമായ പരസ്യ ജീവിതമാണ് പുസ്തകത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.42 കഥകള്‍ സുകുമാരന്റെ ബാല്യത്തിലെ,കൌമാരത്തിലെ, യൌവനത്തലെ സാഹസികത നിറഞ്ഞ ജീവിതം നമ്മുക്ക് വായിക്കാം പ്രദീപിന്റെ എഴുത്തുകളില്‍,നമ്മള്‍ നിത്യവും പരിചയിക്കുന്ന അന്തരീക്ഷ ത്തിലാണ് സുകുമാരനും ജീവിക്കുന്നത്,നമ്മള്‍ നേരിടുന്ന ജീവിത പ്രതിസന്ധികള്‍ തന്നെയാണ് സുകുമാരന്റെയും ജീവിതപ്രതിസന്ധികള്‍, നമ്മള്‍ക്ക് പറ്റുന്ന അമളികളും അക്കിടികളിലുമാണ് സുകുമാരനും ചേന്ന് ചാടുന്നത്,നമ്മള്‍ രക്ഷപ്പെടാൻ കാണിക്കുന്ന എല്ലാ വെപ്രാളങ്ങളുമാണ് സുകുമാരനും കാണിക്കുന്നത്.ഈ കഥകളുടെ തലക്കെട്ടുകള്‍ ശ്രദ്ധിക്കു, എല്ലാറ്റിനിലും ഒരു സുകുമാരൻ ടച്ച് കാണും.


    പുസ്തകത്തിൻ്റെ ആമുഖമായി ഉറവിടമറിയാത്ത പൂമണത്തില്‍ പ്രദീപ് പറയുന്നുണ്ട് “യുവാക്കളായപ്പോൾ ഞങ്ങൾ ഒരുമിച്ച് തൊഴിൽ തേടിപ്പോയി. ഒരേ സ്ഥലങ്ങളിൽ താമസിച്ചു. പിന്നീട് ഞാൻ നടത്തിയ ജീവിത യാത്രകളിൽ കണ്ടുമുട്ടിയവരിലെല്ലാം സുകുമാരനുണ്ടായിരുന്നു.

     ഉറക്കമുണർന്നാൽ ഉടനെ പറന്നുപോകുന്ന വവ്വാലുകളെപ്പോ ലെയുള്ള ജീവിതത്തിനിടയ്ക്ക് കനമില്ലാത്ത നിഴൽപോലെ അവരെ ക്കുറിച്ചുള്ള ഓർമ്മകൾ അകന്ന് പോവാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധ വച്ചു.

     കാറ്റെടുത്ത് പോവുന്ന നിമിഷങ്ങൾ. അതിൽ ഒരിക്കലും തിരിച്ചു വരാത്ത അനുഭവങ്ങളുടെ കൈയൊപ്പുകൾ. ജീവിതത്തിന്റെ ഏത് ചെങ്കനൽ കുഴിയടുപ്പിൽ വീണാലും ചിരിച്ചുകൊണ്ടിരിക്കാൻ ഊർജ്ജം പകരുന്നതാണ് ഈ ഓർമ്മകൾ.

     ഏത് പ്രതിസന്ധിഘട്ടത്തിലും പഴയ നാൾവഴികളിലൂടെ സഞ്ചരിക്കാനായി ഏതോ ഒരു വലിവ് എന്നെ ക്ഷണിച്ചുകൊണ്ടിരിക്കും. സുകുമാരൻ കഥകളി ലേക്ക് ഓർമ്മകൾ പോവും. ആർത്തു ചിരിച്ചു ല്ലസിച്ചു നടക്കുന്ന ഒരു ബാല്യം എന്നെ കെട്ടിപ്പിടിച്ചതുപോലെ അനുഭവപ്പെടും. മാനസിക സംഘർഷങ്ങൾ അകലും. സന്തോഷ ത്തിന്റെ ലോകത്തിലേക്ക് വീണ്ടുമെത്തപ്പെടും.”പ്രദീപ് പറഞ്ഞതു പോലെ നമ്മുക്കും ഈ കഥകളുടെ വായനയില്‍ “ആർത്തു ചിരിച്ചുല്ലസിച്ചു നടക്കുന്ന ഒരു ബാല്യം എന്നെ കെട്ടിപ്പിടിച്ചതുപോലെ അനുഭവപ്പെടും. മാനസിക സംഘർഷങ്ങൾ അകലും. സന്തോഷത്തിന്റെ ലോകത്തിലേക്ക് വീണ്ടുമെത്തപ്പെടും”അല്ലെങ്കില്‍ സുമാരനും ആയാളുടെ ജീവിതവും നമ്മെ അതിലേക്ക് എത്തിക്കും തീർച്ച.

📙-ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലു അഥവാ സുകുമാരൻ്റെ        രഹസ്യ ജീവിതം  (കഥകൾ )

✍️- വി.ടി. പ്രദീപ്

🖨️- Logos ബുക്സ് (2024)

💸-299




Sunday, June 15, 2025

▪️വായിച്ച പുസ്തകം/ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം/ഷീബ.ഇ.കെ▪️





വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തിനി പറഞ്ഞു.” "ഞങ്ങളിതിനെ കടൽക്കൊക്ക് എന്നാണ് പറയാറ്. ഭാഗ്യ മുള്ളവർക്കേ ഈ ശംഖ് കിട്ടാറുള്ളൂ എന്നാണ് വിശ്വാസം... മാഡത്തിന് അതു കിട്ടിയല്ലോ... യൂ ആർ ലക്കി."രാവിലെ കടൽത്തിരയിൽ നിന്നും ശംഖ് എടുത്തു തരുമ്പോൾ ഇന്ദ്രനീൽ ചക്രബർത്തിയുടെ ചുണ്ടിൽ ഒരു നേർത്ത ചിരി പടർന്നിരുന്നു. അപ്രതീക്ഷിതമായാണ് അയാൾ മുന്നിൽ വന്നുപെട്ടതും സംസാരിക്കാൻ തുടങ്ങിയതും.നിശാന്തിനിയും, വസുധയും, ഇന്ദ്രനീല്‍,എന്നീ മനുഷ്യരുടെ ഇടയില്‍ രൂപപ്പെടുന്ന അപ്രതീക്ഷിത മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന  ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം എന്ന് ഷീബ.ഇ.കെയുടെ കഥാസമാഹാരത്തിലെ "ഇന്ദ്രനീലമപൂർണ്ണ രാഗം" എന്ന കഥ തുടങ്ങുന്നത് ഈ വാചകങ്ങളിലാണ്. പിന്നാലെ വരുന്ന ഒൻപത് കഥകളിലെ  കഥാപാത്രങ്ങളുടെ ജീവിതം വായിക്കുമ്പോൾ ,“ മുൻകാലത്തിന്റെ തുടർച്ച തന്നെയാണ് പുതുകാലത്തിന്റെ എഴുത്ത്. ഒരാൾ പറഞ്ഞു നിർത്തിയിടത്തു നിന്ന് മറ്റൊരാൾ തുടരുന്നു.അതങ്ങനെ അവിരാമമായി  തുടർന്നു പോവുകയും ചെയ്യും.അപരിചിതമായ വിഷയങ്ങളെയല്ല ഞാൻ അന്വേഷിക്കുന്നത്.മറിച്ച് പരിചിതമായ ലോകത്തെ എന്റെതായ രീതിയിൽ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്” എന്ന എഴുത്തുകാരിയുടെ ഈ വാക്കുകള്‍ തന്നെയാണ് വായനക്കാരന് തീര്‍ച്ചയായും ബോദ്ധ്യമാവുക .


 "കെഡാവറിലെ" അരുഷിയും വർഷങ്ങളായി ഫോർമാലിനിലും ഫിനോളിലും ഗ്ളിസറിലും മെഥനോളിലും മുടങ്ങിക്കിടക്കുന്ന ഒരുപാടു ശരീരങ്ങൾക്കിടയിലെ അവളുടെ ബാബയും, രാംനഗർ ചൗക്കിലെ ബുബുറാമും കാണാതായ അച്ഛനെ തേടുന്ന പരാതിക്കാരനും, കാപ്പിക്കപ്പുകൾക്കപ്പുറം ഇങ്ങനെ മുഖാമുഖം ഇരിക്കുവാൻ ഇരുപത് വർഷം എടുക്കുകയും , ഞാൻ കാരണമാണോ നീ ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തത് എന്ന് കുറ്റബോധം പേറുന്ന അവനും എന്നെങ്കിലും കണ്ടുമുട്ടിയാൽ അവന് നൽകാൻ കരുതിയ ജീബനാനന്ദ ദാസിന്റെ കവിതയുമായി എത്തിയ അലളും, എന്നാൽ അവനെ "ഇരുപതു വർഷങ്ങൾ ശേഷം" കണ്ടുമുട്ടിയപ്പോൾ അതു നൽകാൻ മറന്നു പോകുകയും, ഇരുവഴികളിലേക്കെങ്കിലും പരസ്പരം മറിഞ്ഞ് ഒരുമിച്ചു നടന്ന് ഒന്നും ചേരാതെ പിരിഞ്ഞവരും. "അച്ഛനുലക"ത്തിലെ ഹീരയും അച്ഛനും തമ്മിലുടലെടുക്കുന്ന അപൂർവ്വമായ ബന്ധത്തിന്റെ കഥയും, ദാൽ തടാകകരയിലെ സാധാരണക്കാരുടെ ജീവിതം പറയുന്ന "ദാൽ തടാകത്തിലെ ഷിക്കാരക്കാരനും",ലോക്ക്ഡൗണും ക്വാറന്റീനിലും വീടിന് പുറത്തുള്ള തന്റെ സ്വാതന്ത്രത്തിനെ ബന്ധിക്കപ്പെട്ടപ്പോൾ സ്വന്തം വീടിനുള്ളിലെ ജീവിതം അറിയുന്ന "ക്വാറന്റീനിലെ" പ്രമോദും, "ലൈംഗിക ദാരിദ്ര്യം നിഷ്കളങ്കമായ ചില ഓർമ്മപ്പെടുത്തലുകളിൽ" അവിവാഹിതകളിലും വിവാഹമോചിതരിലും വിധവകളിലും എല്ലാവരും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നു കരുതുന്നവർക്കു വേണ്ടി ഒരു കുറിപ്പ്....പെണ്ണിനെ സഹായിക്കാൻ വെമ്പി നിൽക്കുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കുമായി സാരംഗി ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റ് ആ കൂട്ടര്‍ക്കുള്ള ഒരു താക്കിതായി മാറുന്നു.കിട്ടിയ ഇടത്തൊക്കെ അള്ളിപ്പിടിച്ചിരിക്കുന്ന പല പ്രായക്കാരായ സ്ത്രീകള്‍…. എല്ലാവര്‍ക്കും ഇതോക്കെത്തന്നെയാണോ പറയാനുണ്ടാകുക. ഒരേപോലുള്ള മുഖങ്ങള്‍. നെറ്റിയിലും ചുണ്ടിൻ വശങ്ങളിലും തെളിഞ്ഞു നില്‍ക്കുന്ന വരകള്‍.മിനുസം കെട്ട കവിളുകള്‍.പരിചരണമില്ലാതെ നരകയറി ചകിരിപോലെയായ മുടിയിഴകള്‍.തേഞ്ഞ വിരലുകള്‍.വെടിച്ചു കീറിയ ഉപ്പൂറ്റികള്‍.തേഞ്ഞ വിരലുകള്‍ മങ്ങിയ താലികള്‍.നെറ്റിയില്‍ നിറം കെട്ട രക്തം പോലെ സിന്ദുരം.ഇവരൊക്കെയും   സ്ത്രീകളുടെ നവോത്ഥാനത്തി നുള്ള  ഇന്ന് കഴിഞ്ഞ കലാജാഥയില്‍ പങ്കേടുത്തു മടങ്ങുന്നവരാണ്. സ്വന്തം ജീവിതത്തിന്റെ എല്ലാ പ്രസരിപ്പും നഷ്ടപ്പെടുത്തി തങ്ങളുടെ കുടുംബ ജീവിതത്തിന് മാത്രമായി ജീവിതം ഹോമിച്ചവര്‍ അങ്ങയുള്ളവരുടെ ഒത്തു കൂടലായി മാറി ആ കംമ്പാര്‍ട്ടമെന്റെ. സ്ത്രീകളുടെ നവോത്ഥാനത്തി നുള്ളതാണത്രേ ഇന്നു കഴിഞ്ഞ കലാജാഥ. പ്രസംഗിച്ചവരെല്ലാം അതുതന്നെ പറഞ്ഞു കൊണ്ടിരുന്നു.

ഇളം നിറത്തിലുള്ള സാരികൾ ഉടുത്ത്, മിതമായി ആഭരണങ്ങൾ ധരിച്ച്, കരിയും പുകയുമേൽക്കാത്ത ചർമ്മമുള്ളവ രായിരുന്നു പ്രസംഗിച്ച സ്ത്രീകളെല്ലാംതന്നെ... അസൂയയോടെ, ആരാധനയോടെ അവരെ നോക്കി നിന്നു പെൺകൂട്ടം. അടുക്കളയിൽ നിന്നും സ്ത്രീകളെ മുഖ്യധാരയിലെ ത്തിക്കുക. അവർക്ക് തന്റേതായ ഇടം ഉണ്ടാക്കിക്കൊടുക്കുക. അവരുടെ അഭിമാനം സംരക്ഷിക്കുക. സമൂഹത്തിലുള്ള വേർതിരിവ് ഇല്ലാതാക്കുക. കൊടുംവെയിലത്ത് അതൊക്കെ കേട്ട് വിയർത്തു നിൽക്കുമ്പോഴും പുറം ലോകത്തിൻ്റെ കാറ്റ് ആദ്യമായി കൊള്ളുന്നതിന്റെ ചെറുതല്ലാത്ത ഒരാഹ്ലാദം പലമുഖങ്ങളിലു മുണ്ടായിരുന്നു. കൂടു തുറന്നുപോയ പക്ഷികളെപ്പോലെ, തിരിച്ചു കയറേണ്ട കൂടിനെ ഒരു മാത്ര നേരത്തേക്കെങ്കിലും മറന്ന്...ആ കൂടിനെ മറന്ന് ഒരു കൂട്ടം പെണ്ണ് ജീവിതങ്ങള്‍ വരച്ചു കാണിക്കുന്നു “പെണ്ണരശ്”.  രാവണനെ സ്നേഹിക്കുന്ന ,രാവണന്റെ ജന്മസ്ഥലമായ ഗ്രാമത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിച്ച് പോകെണ്ട വീട്ടില്‍ താമസിക്കുന്ന ജമ്നയുടെയും ദാദീമായുടെ കഥ പറയുന്നു “രാവണ്‍” എന്ന കഥ,അവരുടെ ജീവിതത്തിലെക്ക് വന്നു കയറുന്ന ആള്‍ തങ്ങളുടെ ദുരിതങ്ങള്‍ അറുതി വരുത്താൻ വന്ന രാവണാന് എന്ന കരുതുമ്പോള്‍ , ആയാള്‍ അതല്ല എന്ന് തിരിച്ചറിഞ്ഞ് സ്വന്തമായുള്ള ആ വീടിന് തീ കൊളുത്തി ജമ്നയുമായി എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പുറപ്പെടുന്നു ദാദീമായുടെയും ഒക്കെ ജീവിതവും   ഈ കഥകളില്‍  വായിക്കുമ്പോൾ നമ്മൾ ജീവിക്കുന്ന കാലത്തിന്റെ ലോകത്തിന്റെ മുൻധാരയില്‍ എത്താത്ത ജീവിതങ്ങളാണ് ഈ കഥകളായി മാറിയത് എന്ന് വായനക്കാരൻ തിരിച്ചറിയുന്നു, എന്നാല്‍ ഈ കഥകളുടെ വായനയില്‍ വായനക്കാരൻ തിരിച്ചറിയേണ്ട മറ്റൊന്നു കൂടിയുണ്ട്,ഈ കഥകളിലൂടെ എഴുത്തുകാരി മുന്നോട്ട് വയ്ക്കുന്ന സമകാലത്തിന്റെ  രാഷ്ട്രീയം,ആ തിരിച്ചറിവാണ് ഈ കഥകലെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നത്.


 “ആർത്തിരമ്പുന്ന ആകുലതകളും വിഷാദവും എതിർപ്പുകളും... ചുറ്റുമുള്ള ജീവിതത്തോട് സമരസപ്പെടാനാവാതെ കുട്ടിക്കാലം മുതൽ ഞാൻ അസ്വസ്ഥതയനുഭവിച്ചു. അതിൽ നിന്നു രക്ഷപ്പെ ടണമെങ്കിൽ ഒന്നുകിൽ ഉന്മാദത്തിൻ്റെ താക്കോൽ അല്ലെങ്കിൽ അക്ഷരങ്ങളുടെ പച്ചപ്പ് വേണമായിരുന്നു. എൻ്റെയുള്ളിലൂടെ യാതൊരു പരിമിതിയുമില്ലാതെ നടത്തുന്ന യാത്രയാണ് എഴുത്ത്. സമൂഹത്തോടും എന്നോടുമുള്ള ചോദ്യങ്ങൾ തന്നെ യാണത്. ചുറ്റുമുള്ള കാഴ്‌ചകളും സാഹചര്യങ്ങളും ആകു ലപ്പെടുത്തുമ്പോഴാണ് എഴുതിപ്പോകുന്നത്. അനീതിയും അവഗണനയും നിരാസവും നിസ്സഹായതയും നിറയുന്ന ലോകത്ത് സ്നേഹംകൊണ്ട് പിടിച്ചു നിൽക്കാൻ ബദ്ധപ്പെടുന്നവരാണ് എൻ്റെ കഥാപാത്രങ്ങളധികവും മദവും മത്സരവും കാപട്യവും അനീതിയും നിറഞ്ഞ ഒരു ലോകം, അതിനു സമാന്തരമായി സ്നേഹംകൊണ്ട് വ്യഥിതരായവരുടെ മറ്റൊരു ലോകമാണ് ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. ചുറ്റുപാടുമുള്ള ലോകത്തോടു സംവേദിക്കാനുള്ള ഇടംകൂടിയാണ് എഴുത്ത്” എന്ന് ഈ സമാഹാരത്തിന്റെ ഒടുവിലുള്ള അഭിമുഖത്തില്‍ എഴുത്തുകാരി തന്റെ എഴുത്തിനെ കുറിച്ച് പറയുന്നുണ്ട് .ഈ ഒൻപത് കഥകളുടെ വായനയും എഴുത്തുകാരിയുടെ ഈ വാക്കുകള്‍ എത്ര സത്യസന്ധമാണ് തന്റെ കഥകളെ സംബന്ധിച്ച് എന്ന് നല്ലോരു വായനക്കാരനെ  ബോദ്ധപ്പെടുത്തും. 


📙-ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം (കഥകൾ )

✍️-ഷീബ.ഇ.കെ

🖨️-ഡി.സി.ബുക്സ് (2023)

💸140