Friday, April 9, 2021

 




കഴിഞ്ഞ മാസം വായിച്ച പുസ്തകങ്ങളില്‍ റെയില്‍‍വേയുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങള്‍ കടന്ന് വന്നത് തികച്ചും യാഥര്‍ശ്ചികമാണ്.ഈ പുസ്തകങ്ങളില്‍ രണ്ട് എണ്ണം പൂര്‍ണ്ണമായും തീവണ്ടിമായി നേരിട്ട ബന്ധപ്പെട്ട എഴുത്തുകളാണെങ്കില്‍ മറ്റോരു പുസ്തകത്തില്‍ ഇടക്കിടെ തീവണ്ടി കടന്നു വരുന്നു. ലിപിന്‍ രാജ്.എം.പിയുടെ  മരങ്ങള്‍ ഓടുന്ന വഴിയേ വി.ഷിനിലാലിന്റെ ‘’സമ്പര്‍ക്കക്രാന്തി’’,ടി.ഡി.രാമകൃഷ്മന്റെ പച്ച,മഞ്ഞ,ചുവപ്പ് എന്നി പുസ്തകങ്ങളില്‍ റെയില്‍വേയും തീവണ്ടിയും നേരിട്ട് കഥാപാത്രങ്ങളാണ്.ആദ്യ പുസ്തകം എഴുത്തുകാരന്റെ സിവില്‍   സര്‍വീസ് പരീശീലന കാലത്തെ അനുഭവങ്ങളാണെങ്കില്‍ മറ്റ് രണ്ടും നോവലുകളാണ്,ഈ പുസ്തകങ്ങള്‍ മൂന്നും എഴുത്തുകാരുടെയും ജീവിതവുമായി വളരെ ബന്ധമുള്ളവയാണ്. ലിപിന്‍ രാജ് .എം.പിയും വി.ഷിനിലാലും  റെയില്‍വേയില്‍ ജോലി ചെയ്യുന്നു‍ ,ടി.ഡി.രാമക്യഷ്ണന്‍ റെയില്‍വേയില്‍ ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കുകയും ചെയ്തു.

മരങ്ങള്‍ ഓടുന്ന വഴിയേ

പുസ്തകങ്ങളുടെ വായനാക്രമത്തില്‍ ഓര്‍ക്കുകയാണെങ്കില്‍ ലിപിന്‍   രാജ്.എം.പിയുടെ പുസ്തകമാണ് ആദ്യം  വായിച്ചത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് സിവില്‍  സര്‍വ്വീസിന്റെ ഉയരങ്ങളിലെക്ക് എത്തിപ്പെടുകയും ആ പ്രതേൃക ലോകത്ത് തന്റെതായ ‍ വഴിയേ ഉന്നതങ്ങളില്‍ എത്തിചേരുകയും ചെയ്ത അദ്ദേഹത്തിനും സിവില്‍  സര്‍വ്വീസ് അക്കാഡമിയില്‍ പരീശീനത്തിനായി എത്തുന്ന ഒരു മലയാളി നേരിടുന്ന പ്രയാസങ്ങളും അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ ആദ്യ ഭാഗത്ത് വായിക്കാന്‍ കഴിയുക.പലപ്പോഴും പരീശീനത്തിനിടയിലെ മാനസിക സംഘര്‍ഷം മൂലം സിവില്‍  സര്‍വ്വീസ് ഉപേക്ഷിച്ച് തിരികെ പോരുവാന്‍ തീരുമാനിച്ച് നാട്ടിലെക്ക് എത്തുമ്പോള്‍,അതിനെയേല്ലാം മറികടക്കുന്നത് സ്വന്തം നാട്ടിലെ രാമേട്ടനെ പോലുള്ള സാധാരണക്കാരുടെ വാക്കുകളാണ്. നീ കിട്ടിയ സിവില്‍ സര്‍വ്വീസ് മൂലം അറിയപ്പെടേണ്ടവനല്ല മറിച്ച് ആ സര്‍വ്വീസ് നിന്നെ കൊണ്ട് അറിയപ്പെടണമെന്നും,തിരിച്ച് വരാന്‍ വളരെ എളുപ്പമാണ്,എന്നാല്‍ തിരികെ പോയി ഉയരങ്ങള്‍ കീഴടക്കി വരാനാണ് പ്രയാസംഎന്നുള്ള ഒരു സാധാരണ നാട്ടിന്‍മ്പുറത്തുകാരന്റെ വാക്കുകള്‍ നല്‍ക്കുന്ന മനോബലത്തില്‍ സിവില്‍  സര്‍വ്വീസ് അക്കാഡമിയില്‍ പരീശീനത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നത് ഏതോരാള്‍ക്കും ജീവിതത്തില്‍ പാഠമാക്കാവുന്നതാണ്. പരീശീനത്തിനിടയില്‍ ലഭിച്ച സൌഹൃദങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ഉള്ളവരായിരുന്നു.അവരില്‍ പലരും രാജ്യത്തേ അറിയപ്പെടുന്ന വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് എന്നാല്‍ താന്‍ അത്തരത്തിലുള്ള വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയതല്ല എങ്കിലും തന്റെ കഠിന പ്രയത്നം കൊണ്ട് അവര്‍ക്ക് ഒപ്പമല്ല,അവര്‍ക്ക് മുന്നില്‍ എത്തുവാന്‍ ലിപിന്‍രാജ്.എം.പിക്ക് കഴിഞ്ഞു.അക്കാഡമി പരീശീനത്തിന് ശേഷം രാജ്യത്തിന്റെ പലഭാഗത്തും പരീശീനാര്‍ഥികള്‍  നടത്തുന്ന യാത്രകളും അതിലെ അനുഭവങ്ങളും ആണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ  സാധാരണക്കാരുടെ ജീവിതങ്ങളാണ്. പത്താന്‍കോട്ടുനിന്ന് കാന്‍ഗ്ര താഴ്വരയിലെക്കുള്ള യാത്രയില്‍ തീവണ്ടിയില്‍ കണ്ടുമുട്ടുന്ന സിവില്‍ സര്‍വ്വീസ് മോഹവുമായി ജീവിക്കുന്ന നൂപുര്‍  എന്ന് പെണ്‍കുട്ടിയുടെ കഥ പറയുന്നു  ‘’പ്രകാശം പരത്തുന്ന പെങ്ങളിലകള്‍’’ ,അജ്മീരില്‍നിന്ന് ഡല്‍ഹിയിലേക്കു് നിസാമുദ്ദിനിലേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്സ് തീവണ്ടിയിലെ യാത്രയില്‍ കണ്ടുമുട്ടുന്ന ഭാവിയില്‍ കമ്പ്യൂട്ടര്‍ അനലിസ്റ്റ് ആകണം എന്ന ആഗ്രഹിക്കുകയും അതിനായി പദ്ധതികള്‍ മനസ്സില്‍ തയ്യാറാക്കി ജീവിക്കുന്ന മൊഹിത് എന്ന കുട്ടിയുടെയും പരശുരാം എക്സ്പ്രസ്സ് തീവണ്ടിയില്‍ പയ്യന്നൂര് നിന്ന് കയറിയ അഗ്നിവേശിന്റെ എന്ന കുട്ടിയുടെയും അനുഭവം പറയുന്ന   ‘’പാഠപുസ്തകങ്ങളില്‍ കാണാത്ത ഇന്ത്യയും ആദിവാസി ഉൌരില്‍ നിന്ന് സ്പെയിനിലെക്കൊരു പെനാല്‍റ്റി കിക്ക് എന്ന അദ്യായത്തില്‍ കാന്‍കേയിലെ ഉര്‍മാ‍ഞ്ജി ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ നേടുന്ന ജീവിത വിജയത്തിന്റെ നേര്‍ എഴുത്താണ്.സ്പെനിലെ ഗാസ്ട്രിസ് കപ്പിനു വേണ്ടിയുള്ള മത്സരത്തില്‍ പങ്കേടുക്കുന്നതിന് ആ ആദിവാസി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ നടത്തിയ പോരാട്ടവും ആരേയും ഉത്തേജിപ്പിക്കുന്ന ജീവിത സമരങ്ങള്‍ കൂടിയാണ്.ഇങ്ങനെ നിരവധി ജീവിത കഥകള്‍ തന്റെ സിവില്‍ സര്‍വ്വീസ് പരീശീനത്തിലെ അനുഭവങ്ങളില്‍ നിന്ന് എഴുത്തിലെക്ക് പകര്‍ത്തുമ്പോള്‍ ഇത് വായിക്കുന്ന ഏതോരാള്‍ക്കും ഉത്തേജനമാകുന്ന ഒരു ജീവിത യാത്രയാണ് മരങ്ങള്‍ ഓടുന്ന വഴിയേയിലൂടെ വായിക്കുവാന്‍ കഴിയുക.ഇത് ഒരു സാധാരണ യാത്രവിവരണ പുസ്തകമല്ല,കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസിന്റെ ഉയരത്തില്‍ എത്തിചേരുന്ന ഒരു സാധാരണക്കാരന്‍ തന്റെ രാജ്യത്തെ വിവിധ ദേശത്തെ സാധാരണക്കാരുടെ ജീവിതം നേരില്‍ കണ്ട് അത് പകര്‍ത്തി എഴുതിയ എഴുത്തുകളാണ്.

സമ്പര്‍ക്കക്രാന്തി’’

സമ്പര്‍ക്കക്രാന്തി 22 ബോഗികളുള്ള ഒരു തീവണ്ടിയാണ്, അതിന്റെ ഏറ്റവും പിറകിലായി ഒരു ആവി എഞ്ചിന്‍ ഘടിപ്പിച്ചിരുന്നു,റിപ്പബ്ലിക്ക് ദിനത്തില്‍ ന്യു ദല്‍ഹിയില്‍ നടക്കുന്ന ഹെറിറ്റേജ് എന്‍ജിനുകളുടെ പ്രദര്‍ശനത്തിന് കൊണ്ട് പോകുകയായിരുന്നു വാണ്ടറര്‍ എന്ന് പേരുള്ള ആ പഴയ യന്ത്രം,തന്റെ ആധുനിക പിന്‍ഗാമി വലിക്കുന്ന ഇരുപ്പത്തിരണ്ട് കോച്ചുള്ള എക്സ്പ്രസ്സിന്റെ ഏറ്റവും പിന്നില്‍ ആകാശങ്ങളെ വിറപ്പിച്ച പുകകുഴലുമായി നിശ്ശബ്ദമായി കിടന്നു. ഈ തീവണ്ടി യാത്ര ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലൂടെയും സമകാലിക യാഥാര്‍ത്യത്തിലൂടെമാണ്. തിരുവനന്തപുരം സ്റ്റേഷനില്‍  നിന്ന് യാത്ര തുടങ്ങുന്ന സമ്പര്‍ക്കക്രാന്തില്‍ കരംചന്ത് യാത്രക്കാരനായി എത്തുമ്പോള്‍, ആള്‍ക്കോപ്പം നമ്മളും ഒരു ദീര്‍ഘയാത്രക്ക് ഒരുങ്ങുകയാണ്,പരിചിതവും അപരിചിതവുമായ നഗരങ്ങളും, ഗ്രാമങ്ങള്‍ക്കും നടുവിലൂടെ അപരിചിതരും എന്ന ക്രമേണ പരിചിതരുമാകുന്ന സഹയാത്രികര്‍ക്കും ഒപ്പം ഒരു യാത്ര.ഈ യാത്രയില്‍ കരംചന്തിന്റെ കൂപ്പയില്‍ സഹയാത്രികനായി കിട്ടുന്നത് ജോൺ‍‍ എന്ന ഇംഗ്ളീഷുകാരന്റെ കയ്യില്‍ സദാസമയവുമുള്ളത് ഇന്ത്യ എന്ന യാത്രാ സൂചിക പുസ്തമാണ്.  കൂടാതെ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ ജോണ്‍ തന്റെ ക്യമറയില്‍ പകര്‍ത്തിയ ഇന്ത്യന്‍ യാഥാര്‍ത്യങ്ങളുടെ നിരവധി ചിത്രങ്ങളുമായാണ് ജോണ്‍ യാത്ര ചെയ്യുന്നത്. തീവണ്ടിയിലെ മറ്റുള്ള കൂപ്പകളില്‍ എത്തുന്ന ഒരോ യാത്രകരും ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ഒരോ പരിഛേദങ്ങളാണ്.സമീറ, പേരില്ലാത്തസംശയവ്യദ്ധ, ടിക്കറ്റ് പരിശോധകന്‍   കാര്‍വാലോ,തുടങ്ങി എത്രയോ പേരുള്ളവരും പേരറിയാത്തവരുമായ യാത്രക്കാര്‍. യാത്രയില്‍ ഉണ്ടാകുന്ന ഒരോ സംഭവങ്ങളും കരംചന്തിന്റെ ചിന്തകളിലൂടെ ഇന്ത്യയുടെ ചരിത്രത്തേയും സാമൂഹിക യാഥാര്‍ത്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരോ കണ്ണികളാണ്.തീവണ്ടി കടന്നു പോകുന്ന ഒരോ സ്ഥലങ്ങളുടെയും ചരിത്രവും സമകാലിക സംഭവങ്ങളും ഇന്ന് നമ്മള്‍ നേരിടുന്ന രാഷ്ടീയ സാമൂഹിക യാഥാര്‍ത്യങ്ങളുടെയും മൺ‍‍മറഞ്ഞ് പോകുന്ന ഒര്‍മ്മകളുടെ നേര്‍ചിത്രങ്ങളായി മാറുമ്പോള്‍,മറവിയേ മനുഷ്യന്‍ ഇത്ര മാത്രം സ്നേഹിക്കുന്നത്  എന്ത് കൊണ്ട് എന്ന് നമുക്ക് മുന്നില്‍  തെളിയുന്നു. തീവണ്ടിയിലുണ്ടാകുന്ന ചില അസ്വാരസ്വങ്ങള്‍ നിന്ന്,യാത്രക്കാരുടെ അതിപ്തികള്‍ മുതലെടുത്ത് ദ്വി എന്ന യാത്രക്കാരന്‍‍ അവരുടെ നേതാവാകുകയും ഒടുവില്‍ ആ തീവണ്ടിയേ തന്നെ അടക്കി ഭരിക്കുന്ന ഏകാധിപതി ആകുന്ന സംഭവത്തിലൂടെ ഒരു ജനക്കൂട്ടത്തെ എങ്ങനെയാണ് ഒരു ഏകാധിപതി തന്റെ വരുധിയില്‍ നിര്‍ത്തുന്നതെന്നും അതിനായി എന്തെല്ലാം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു എന്നും വെളിവാകുന്നു.യാത്രികരുടെ ചാര്‍ട്ടില്‍ കരംചന്ത് കാണുന്ന ഒരു പേരുകാരനെ അന്വേഷിച്ച് നടക്കുകയും കണ്ടേത്തുകയും ചെയ്യുന്നുണ്ട്,ആ പേര് നരേന്ദ്ര ധബോല്‍ക്കര്‍ എന്നാണ്. അന്ധവിശ്വാസ വിരുദ്ധ പ്രചാരകനും അറിയപ്പെടുന്ന യുക്തിവാദിമായ അദ്ദേഹം സ്വന്തം ആശയങ്ങള്‍ക്ക് വേണ്ടി ഉറച്ച് നിന്നു കൊണ്ട്  ജീവന്‍ തന്നെ ബലി നല്‍കിയ ജ്ഞാനവൃദ്ധന്‍.ട്രയിനിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയാകുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും പ്രവചനസ്വഭാവം ഉണ്ട്ന്നുള്ളത് നമ്മള്‍ തിരിച്ചറിയാന്‍ വൈകുമ്പോള്‍ നമ്മുടെ സമൂഹം അതിന്റെ ഇരുണ്ട കാലത്തെക്ക് കടന്നു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റോരറ്റത്തെക്ക് യാത്ര ചെയ്യുന്ന തീവണ്ടിയും അതിന്റെ  കമ്പാര്‍ട്ട്മെന്റെും അതിലെ യാത്രക്കാരും ഇന്ത്യയുടെ ഒരോ പ്രദേശങ്ങളുടെ പരിഛേദങ്ങളായി മാറുമ്പോള്‍ അതില്‍ അവരുടെ ചരിത്രവും രാഷ്ടീയവും സമകാലികതയുടെ നേര്‍ക്കാഴ്ചകളുണ്ട്.അതോക്കെ കൊണ്ട് തന്നെ ഇന്ത്യ  എന്ന ശരീരത്തിന്റെ കുഞ്ഞ് ബയോപ്സിയാകുന്നു തീവണ്ടിമുറി.

പച്ച,മഞ്ഞ,ചുവപ്പ്

പച്ച മഞ്ഞ ചുവപ്പ് ഈ മൂന്ന് നിറങ്ങളില്‍ നമ്മള്‍ കാണുന്നത് നിയന്ത്രണങ്ങളുടെ,അധികാരത്തിന്റെ നിറങ്ങളാണ്,അവ സുപരിചിതമാകുന്നത് നമ്മള്‍ സഞ്ചരങ്ങളെ റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക്ക് വിളക്കുകാലിലാണ്, പിന്നെ തീവണ്ടിപാളങ്ങള്‍ക്ക് അരികിലുള്ള വിളക്കുകാലിലും .എന്നാല്‍ പച്ച മഞ്ഞ ചുവപ്പ് എന്ന നോവല്‍ വായനയിലൂടെ നമ്മള്‍ക്ക് പത്രമാദ്ധ്യമങ്ങളിലൂടെ വെറും തീവണ്ടിഅപകടം എന്ന അലസവാര്‍‍ത്ത മാത്രമായിരുന്ന അപകടങ്ങളുടെ പിന്നിലെ നിഗുഡതകള്‍ വെളിവാകുകയാണ്.ഈ അപകടങ്ങളിലോക്കെ നമ്മുക്ക് ഏറ്റവും അടുത്ത് ഉണ്ടാകുന്നവ മാത്രമായിരുന്നു അല്പമെങ്കിലും അലട്ടിരുന്നത്. നോവല്‍ തുടങ്ങുന്നത് തമിഴ്നാട്ടിലെ ലോക്കൂര്‍ സ്റ്റേഷനടുത്ത് ഡാനീഷ്പേട്ടില്‍ നെല്ലൈ എക്സ്പ്രസ്സ് എന്ന തീവണ്ടിയുടെ  അപകടത്തിന്റെ കാരണക്കനെന്ന് വിശ്വസിക്കുന്ന രാമചന്ദ്രന്‍ എന്ന് സ്റ്റേഷന്‍മാസ്റ്ററുടെ സ്വയംഹത്യയിലൂടെയാണ്,ഈ അപകടത്തിന് താന്‍ കാരണമല്ല എന്ന് സ്വയം വിശ്വസിക്കുന്നുവെങ്കിലും സമൂഹത്തിന്റെ വിശ്വാസവും അതുമൂലമുള്ള മാനസികപീഢനങ്ങളും കാരണം അപകടത്തില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് ബലി അര്‍പ്പിച്ച്  തന്റെ ജീവിതവും വെടിഞ്ഞ് അവര്‍ക്ക ഒപ്പം ചേരുന്നു.എന്നാല്‍ ഈ തീവണ്ടി അപകടത്തില്‍ മരണമടഞ്ഞ രാമചന്ദ്രൻ മാസ്റ്ററുടെ സുഹൃത്തു് തോമസ് എന്ന ടി.ടി.ഇയുടെ മകളായ ജ്വാല അന്ന തോമസ് എന്ന് പത്രപ്രവര്ത്തകയുടെ അന്വേഷണത്തിലൂടെ ഈ അപകടവും അതിലേക്ക് നയിച്ച സംഭവങ്ങളുടെയും കുരുക്ക് അഴിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രാമചന്ദ്രൻ മാസ്റ്ററുടെ സുഹൃത്തും റിട്ടയേര്‍ഡ് കണ്‍ട്രോളറുമായ സുരേഷിനെ ജ്വാല കാണുന്നു,സംസാരത്തിനിടയില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ മരിക്കുന്നതിന് തലേ ദിവസം  തന്നെ വന്നു കണ്ടിരുന്നു എന്നും ജോലി തിരക്കില്‍ സംസാരിക്കാന്‍ പറ്റിയില്ല എന്നും,ഒരു ചെറിയ സൂട്ട്കേസ് തന്നെ ഏല്പിച്ചു എന്നും കലൈശെല്‍വിയോ മകന്‍ അരവിന്ദനോ വന്നാല്‍ കൊടുക്കണമെന്നും രാമചന്ദ്രന്‍ തന്നോട് പറഞ്ഞു എന്ന് അറിയിക്കുന്നു .ജ്വാലയും  ഒപ്പം രാമചന്ദ്രന്‍ മാസ്റ്ററുടെ റെയില്‍വേ ഉദ്യോഗസ്ഥനായ മകന്‍ അരവിന്ദനും കൂടി സുരേഷിന്റെ പക്കല്‍ നിന്ന് മാസ്റ്റര്‍ ഏല്പിച്ച സൂട്ട്കേസ് വാങ്ങി തുറക്കുമ്പോള്‍‍ അതില്‍ ഒരു ഡയറിയും മൂന്ന് ക്യാസറ്റും അരവിന്ദന്റെ ജാതകവുമാണ് ഉണ്ടായിരുന്നത്.അവര്‍ രാമചന്ദ്രന്‍‍ മാസ്റ്ററുടെ ഡയറി വായിക്കുന്നതിലൂടെ അതിന്റെ താളുകളിലൂടെ റെയിവേയിലെ വലിയ ഒരു അധോലോകം ആണ് വെളിപ്പെടുന്നത്. പിന്നീടുള്ള അദ്ധ്യായങ്ങളില്‍ അരവിന്ദനും ജ്വാലയും കൂടി നടത്തുന്ന അന്വേഷണങ്ങളിലൂടെ ലോകത്തിന് മുന്നില്‍  റെയില്‍വേ എന്ന ഗതാഗത സംവിധാനത്തിന്റെ പിന്നിലുള്ള ഗൂഢമായ പല സംഭവങ്ങള്‍ക്കും വായനക്കാര്‍ സാക്ഷികളാകുന്നു.

പാട്രിക്ക് കരുണാകരന്‍,ഗുണ്ട് ഭാസ്കരന്‍,ക്യഷ്ണ ബൊപ്പണ്ണ നായിക്ക് എന്ന കെ.ബി.നായിക്ക് എന്നീ മൂന്ന് ഉദ്യോഗസ്ഥര്‍ റെയില്‍വേ കേന്ദ്രീകരിച്ച് നടത്തുന്ന അധോലോക വ്യവഹാരങ്ങള്‍ തുറന്ന് കാണിക്കുന്ന രാമചന്ദ്രന്‍ എന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഇവരുടെ ശത്രുവാകുന്നു,കൂടാതെ തന്റെ തൊഴിലിടമായ റെയില്‍വേയേ ലാഭകരമാക്കുവാന്‍ ഓയില്‍ ടാങ്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ മോഡല്‍ പോലുള്ള പുതിയ പദ്ധതികള്‍‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതും , അതില്‍ മതിപ്പുളവായി ടൈടേബിള്‍ കണ്‍ട്രോളര്‍ പോലുള്ള പുതിയ ചുമതലകള്‍ ഏല്‍പ്പിക്കുന്നതും ഇവരുടെ ശത്രുതക്ക് തീക്ഷണത കൂട്ടുന്നു.തീവണ്ടിയിലൂടെ നടത്തുന്ന കള്ളക്കടത്തും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കുടിപ്പകയും കൂടാതെ വിദേശ കമ്പിനികളും തങ്ങളുടെ സുരക്ഷാ ഉപകരണങ്ങള്‍ വില്പനക്കായി ഈ അധോലോക ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നു,അതിനായി അവര്‍ തീവണ്ടി അപകടങ്ങള്‍ മനപൂര്‍വ്വം ഉണ്ടാക്കുമ്പോള്‍ ജീവന്‍ നഷ്ടമാകുന്നത് നിരപരാധികളായ സാധാരണ യാത്രക്കാരാണ്.ഇതു പോലെ ഒരു കരുതി കൂട്ടിയുള്ള അപകടമാണ് ലോക്കൂര്‍ സ്റ്റേഷനടുത്ത് ഡാനീഷ്പേട്ടിലെ നെല്ലൈ എക്സ്പ്രസ്സും ഗുഡ്സ്സും തീവണ്ടിയും തമ്മിലുണ്ടായത്. ഈ നോവല്‍ എഴുത്തുകാരന്റെ ഭാവന സൃഷ്ടി മാത്രമാണ് എന്ന് തുടക്കത്തില്‍ പറയുന്നുവെങ്കിലും ആ ഭാവനയിലൂടെ ടി.ഡി.രാമകൃഷ്ണന്‍ റെയില്‍വേ എന്ന മഹാപ്രസ്ഥാനത്തിലെ ജീര്‍ണ്ണിച്ച പിന്നാമ്പുറ ദ്യശ്യങ്ങള്‍ വായനക്കാര്ക്ക് മുന്നിലെക്ക്  കൊണ്ടുവരുന്നു.ഈ ദ്യശ്യങ്ങള്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്ന നമ്മള്‍ ഒരിക്കലും കാണാന്‍ സാദ്ധ്യതയുള്ളവയല്ല.അതു പോലെ നമ്മള്‍ ജീവിക്കുന്ന ലോകത്തിന്റെ ജീര്‍ണ്ണിച്ച പല മുഖങ്ങളും തിരക്കു പിടിച്ച  നമ്മള്  ജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ അല്ലെങ്കില്‍ കാണാതെ പോകുന്നു.ഭാഗ്യഹീനരായ ചിലര്‍ ആ ജീര്‍ണ്ണതക്ക് ഇരയാകുന്നു അവരുടെ ജീവിതത്തിന്റെ നിയന്ത്രണം ഈ അധോലോകത്തിന്റെ നേരിട്ടുള്ള   കൈകളിലാകുന്നു . ഈ നോവല്‍ വായനയിലൂടെ വായനക്കാരനു മുന്നില്‍ വെളിപ്പെടുന്ന  കാര്യം ആ ലോകത്തിലുള്ളവരാണ് ഇന്ന് ഏതോരു സാധാരണക്കാരന്റെ ജീവിതം നിയന്ത്രിക്കുന്നത് നമ്മള്‍ കാണാത്ത അധോലോകങ്ങളാണ് എന്ന വാസ്തുതയാണ്.